
ശബരിമലയിലെ ദ്വരപാലക ശില്പങ്ങളിൽ സ്വർണ്ണപ്പാളികൾ മിനുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി കള്ളം പറഞ്ഞതായും ഇതിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്.
സെപ്റ്റംബർ 13-ാം തീയതി മുതൽ തന്റെ കസ്റ്റഡിയിലുണ്ടായിരുന്ന താങ്ങുപീഠങ്ങൾ, 17-ാം തീയതി ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ സമർപ്പിച്ചു എന്ന് ഉണ്ണികൃഷ്ണൻ പോറ്റി കള്ളം പറഞ്ഞത് എന്തിനാണെന്ന് പ്രശാന്ത് ചോദിച്ചു. സ്വന്തം വീട്ടിലും പിന്നീട് സഹോദരിയുടെ വീട്ടിലും സൂക്ഷിച്ചിരുന്ന ഈ സാധനങ്ങൾ ഓഫീസിൽ നൽകി എന്ന് പറഞ്ഞതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സഹായിയായ വാസുദേവൻ പോറ്റിയുടെ മൊഴിയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.
കോടതിയെ കാര്യങ്ങൾ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സിക്യൂട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ, ലോ ഓഫീസർ എന്നിവർക്ക് കോടതി ഉത്തരവുകളെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ലഭിച്ച വിശദീകരണം. കോടതിയെ അറിയിക്കേണ്ടത് ദേവസ്വം ബോർഡ് പ്രസിഡന്റോ മെമ്പർമാരോ അല്ല, മറിച്ച് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; നിയമനടപടി സ്വീകരിച്ച് എസ്എഫ്ഐ
2024-ൽ ഈ വിഷയം പരിഗണിക്കുമ്പോൾ ഇലക്ട്രോ പ്ലേറ്റിംഗിനായി കൊണ്ടുപോകണമെന്ന അപേക്ഷ മാത്രമേ ബോർഡിന് മുന്നിൽ ഉണ്ടായിരുന്നുള്ളൂ. വാറന്റി സർട്ടിഫിക്കറ്റിനെക്കുറിച്ചോ മറ്റ് മുൻകാല പ്രശ്നങ്ങളെക്കുറിച്ചോ തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും അന്വേഷണം വന്നതിന് ശേഷമാണ് ഇത്തരം കാര്യങ്ങൾ പുറത്തറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രക്രിയയിലൂടെ ബോർഡിന് യാതൊരു വിധത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്ന് പ്രശാന്ത് പറഞ്ഞു. സ്വർണ്ണത്തിന്റെ അളവും തൂക്കവും കൂടുകയാണ് ചെയ്തതെന്നും വീഡിയോ ചിത്രീകരണം ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്വർണ്ണപ്പാളികൾ കൊണ്ടുപോയതും തിരികെ എത്തിച്ചതും എന്ന് അദ്ദേഹം വിശദീകരിച്ചു.
തന്നെയും ബോർഡിനെയും ഈ കേസിൽ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങൾ വാർത്തകൾ വക്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. താൻ ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ, അതായത് 2023 ജൂണിൽ തന്നെ ശില്പങ്ങളിലെ ന്യൂനതകൾ സംബന്ധിച്ച് തന്ത്രി കത്ത് നൽകിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി താൻ യാതൊരു വിധത്തിലുള്ള കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

