
പഞ്ചാബ് പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പര്‍താപ് സിങ് ബാജ്വയെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ടിവിയില്‍ ഗ്രനേഡുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരാമര്‍ശത്തിലായിരുന്നു പൊലീസ് നടപടി.
സംസ്ഥാനത്തേക്ക് അൻപത് ഗ്രനേഡുകള്‍ എത്തിയിട്ടുണ്ടെന്നും ഇതില്‍ 18 എണ്ണം ഉപയോഗിച്ചുവെന്നും ബാക്കി 32 എണ്ണം ഉപയോഗിക്കാനുണ്ടെന്നുമായിരുന്നു പര്‍താപിൻ്റെ പരാമര്‍ശം. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.
ALSO READ: യുക്രെയ്നില്‍ റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു
പഞ്ചാബ് പൊലീസിലെ കൗണ്ടർ-ഇന്റലിജൻസ് സംഘം ചണ്ഡീഗഡിലെ ബാജ്‌വയുടെ വസതിയിലെത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ അരമണിക്കൂറോളം നീണ്ടുനിന്നു. അതേസമയം പരാമര്‍ശത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം ബാജ്വ നല്‍കിയില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
താൻ പരാമര്‍ശത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായി ബാജ്വ പ്രതികരിച്ചു. വിവരം ലഭിച്ച ഉറവിടം വെളിപ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പൊലീസിൻ്റെ ചോദ്യം ചെയ്യലിനോട് താൻ പൂര്‍ണമായി സഹകരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

