ഈ കുഞ്ഞുചിരി നിലനിര്‍ത്താന്‍ നിങ്ങളുടെ സഹായം വേണം; സഹായഭ്യര്‍ത്ഥനയുമായി ദമ്പതികള്‍

നാലു മാസം മാത്രം പ്രായമുള്ള പാലക്കാട്ടുകാരായ റിസാല്‍-നിഹാല ദമ്പതികളുടെ കുഞ്ഞിന് നിങ്ങളുടെ സഹായം ആവശ്യമാണ്. കുഞ്ഞിന്റെ കളിയും ചിരിയും നിലനിര്‍ത്താന്‍ ഇന്ന് ലോകമെങ്ങമുള്ള മനുഷ്യസ്‌നേഹികളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഈ കുടുംബം.

പിറന്നുവീണ് രണ്ടാം മാസം സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) ബാധ തിരിച്ചറിഞ്ഞ കുഞ്ഞിന് അടിയന്തര ചികിത്സക്കായി വിലയേറിയ മരുന്നെത്തിക്കാനുള്ള പരിശ്രമം ഏറ്റെടുത്തിരിക്കുകയാണ് ഖത്തര്‍ ചാരിറ്റിയും മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹവും. ലോകത്തു തന്നെ ഏറ്റവും വിലയേറിയ മരുന്നാണ് എസ്.എം.എയുടെ പ്രതിവിധി. 1.16 കോടി റിയാല്‍ (26 കോടി രൂപ) വിലയുള്ള ‘സോള്‍ജെന്‍സ്മ’ എന്ന ജീന്‍ തെറപ്പി മരുന്നെത്തിച്ച്, ഏറ്റവും വേഗത്തില്‍ ചികിത്സ നല്‍കിയാല്‍ മാത്രമെ കുഞ്ഞു മല്‍ഖ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തൂ. ഈ ഘട്ടത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ചാരിറ്റി തങ്ങളുടെ ധനശേഖരണ പട്ടികയില്‍ മല്‍ഖയുടെ ചികിത്സയും ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം ക്യാമ്പയിന്‍ ആരംഭിച്ചത്.

ALSO READ:കേന്ദ്രമന്ത്രിക്കെതിരെ ക്ഷത്രിയ സമുദായം; ഞെട്ടിപ്പിക്കുന്ന ഭീഷണിയുമായി രജ്പുത് വനിതകള്‍

കഴിഞ്ഞ നവംബറിലാണ് ഖത്തര്‍ പ്രവാസികളായ ദമ്പതികള്‍ കുഞ്ഞു മല്‍ഖ റൗഹിയ്ക്ക് ജന്മം നല്‍കിയത്. മല്‍ഖയെ രണ്ടാം മാസത്തില്‍ പോളിയോ കുത്തിവെപ്പിനായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ശരീരചലനത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടറാണ് ആദ്യം എസ്.എം.എയുടെ സംശയം ഉന്നയിച്ചത്. പിന്നീട്, കുട്ടികളുടെ ആശുപത്രിയായ അല്‍ സിദ്രയിലേക്ക് മാറ്റുകയും വിദഗ്ധ പരിശോധനയിലൂടെ എസ്.എം.എ സ്ഥിരീകരിക്കുകയുമായിരുന്നു. കുഞ്ഞിന്റെ പ്രായവും ശാരീരിക അസ്വസ്ഥതകളും നാട്ടിലേക്കുള്ള യാത്ര അസാധ്യമാക്കി. മാതാവ് നിഹാല ജോലി ഉപേക്ഷിച്ച് മുഴുസമയ പരിചരണത്തിലായി. തുടര്‍ന്ന് ഫണ്ട് ശേഖരണത്തിനായി ഖത്തര്‍ ചാരിറ്റിയെ സിദ്ര ആശുപത്രി വഴി സമീപിച്ചു തുടര്‍ന്ന് ക്രൗഡ് ഫണ്ടിങ്ങിലേക്ക് മല്‍ഖയുടെ ചികിത്സയും അവര്‍ ഉള്‍പ്പെടുത്തുകയും ധനശേഖരണം ആരംഭിക്കുകയും ചെയ്തു. (കോഡ്: 206863)

1.16 കോടി റിയാലാണ് ആവശ്യം. അത് എത്രയും വേഗം കണ്ടെത്തിയാലേ വിദേശത്തുനിന്ന് ലഭ്യമാക്കേണ്ട മരുന്നിനായി ബുക്ക് ചെയ്യാന്‍ കഴിയൂ. പണമടച്ചാലും മരുന്നെത്തിക്കാന്‍ നാലഞ്ച് ആഴ്ച സമയമെടുക്കും. ഏറ്റവും വേഗത്തില്‍ മരുന്ന് കുഞ്ഞിന് നല്‍കിയാല്‍ രോഗം നേരത്തേ ഭേദമാക്കുകയും ആരോഗ്യം വീണ്ടെടുത്ത് സാധാരണ കുട്ടികളെ പോലെ വളരാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നത്. ഖത്തറിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും സുമനസ്സുകളുടെ സഹായത്തിലാണ് പ്രതീക്ഷയെന്ന് കുടുംബം പറയുന്നു. ഖത്തര്‍ ചാരിറ്റി വെബ്‌സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് ധനശേഖരണത്തില്‍ പങ്കുചേരാവുന്നതാണ്.

ALSO READ:സിസ്റ്റർ അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർ നിയമനം നൽകി ഉത്തരവിറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News