
സിപിഐഎമ്മിനെ കഴിഞ്ഞ 30 വര്‍ഷങ്ങളോളം പിന്തുണച്ചവരല്ലേ ജമാഅത്തെ ഇസ്ലാമി” എന്ന യുഡിഎഫിന്റെയും ചില ജമാഅത്തെ നേതാക്കളുടെ തന്നെയും വാദത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ജിതിന്‍ ഗോപാലകൃഷ്ണന്‍. ഈ വാദത്തെ എടുത്ത് തോട്ടിലെറിയണമെന്ന് വസ്തുതകള്‍ നിരത്തി അദ്ദേഹം പറയുന്നു.
ഇടതുപക്ഷം ഒരു ഘട്ടത്തിലും അവരുടെ പിന്തുണ തേടി പോയിട്ടില്ല. 2006-11 കാലത്ത് എല്‍ഡിഎഫ് ഭരണത്തിനെതിരെ ഏറ്റവും കൂടുതല്‍ കുപ്രചരണം നടത്തിയത് ജമാഅത്തെ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2023 ല്‍ ആര്‍എസ്എസ് നേതൃത്വവുമായി ദില്ലിയില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ രഹസ്യചര്‍ച്ച നടത്തിയ വസ്തുതയും ജിതിന്റെ കുറിപ്പിലുണ്ട്.
ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയിലെ രണ്ടു മുഖ്യ രാഷ്ട്രീയപാര്‍ടികളുമായി ജമാഅത്ത് പാലം ഇട്ടു വെച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സുമായും ബിജെപിയുമായും തരാതരം അവര്‍ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നുണ്ട്. അതേസമയം ജമാഅത്തിന്റെ എഴുത്തിലും നിലപാടുകളിലും അവരുടെ കമ്യൂണിസ്റ്റ് വിരുദ്ധത നിറഞ്ഞു നില്‍ക്കുന്നുമുണ്ടെന്ന വസ്തുത മാറ്റിനിര്‍ത്തിയാണ് പല പ്രചാരണങ്ങളും നിലമ്പൂരില്‍ നടക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
രണ്ടു ചോദ്യങ്ങള്‍.
1.ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ ആരെയാണ് പിന്തുണച്ചു പോരുന്നത്?
ജമാഅത്തെ ഇസ്ലാമിക്കാരുടെ ആദ്യ വോട്ട് ആര്‍ക്കായിരുന്നു എന്നതില്‍ നിന്നുതന്നെ തുടങ്ങാം. 1985 ലാണ് മൗദൂദിസ്റ്റുകള്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാനും തീരുമാനിച്ചത്. വോട്ടു ചെയ്യാന്‍ പിന്നെയും രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 1987 ല്‍ വിവിധ സംസ്ഥാന നിയമസഭകളിലേക്കും ലോകസഭ ഉപ തെരഞ്ഞെടുപ്പുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിലാണ് രാജ്യത്ത് ജമാഅത്തെ ഇസ്ലാമി ആദ്യമായി വോട്ടു ചെയ്തത്. ഇതില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പും ഉള്‍പ്പെടുന്നു.
ALSO READ: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ മര്‍ദിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്, സംഭവം താമരശ്ശേരിയിൽ
1987 ല്‍ ആര്‍ക്കാണ് ജമാഅത്തെ ഇസ്ലാമി വോട്ടു നല്‍കിയതെന്ന് മൗദൂദിസ്റ്റുകള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ”പ്രബോധനം” ജമാഅത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പു നോക്കുക (ചിത്രം 1&2). അതിലെ ”ജമാഅത്തെ ഇസ്ലാമി എഴുപത് – എണ്‍പതുകളില്‍” എന്ന ലേഖനത്തില്‍ (പേജ് 30 ല്‍) 1987 ലെ അവരുടെ തെരഞ്ഞെടുപ്പ് നയത്തെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്:
”മൂല്യ ബോധമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു നല്‍കുകയെന്ന ജമാഅത്തിന്റെ നിലപാട് രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. മാര്‍ക്‌സിസ്റ്റ്-ഫാസിസ്റ്റ് ശക്തികള്‍ക്ക് ജമാഅത്ത് വോട്ടു നല്‍കുകയുണ്ടായില്ല.”
അതായത്, ഇടതുപക്ഷത്തിനായിരുന്നില്ല മൗദൂദികളുടെ അന്നത്തെ വോട്ട് എന്ന് കൃത്യമാണ്. സ്വാഭാവികമായും 1987 ല്‍ കോണ്‍ഗ്രസിനായിരിക്കും അന്നത്തെ ജമാഅത്തിന്റെ വോട്ട്. പിന്നീട് 1991 ലും ആ പിന്തുണ അങ്ങനെ തന്നെ തുടര്‍ന്നു. എന്നാല്‍ 1992 ല്‍ നരസിംഹ റാവു നയിച്ച കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍
ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. നിരോധനത്തില്‍ പ്രതിഷേധിച്ച് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അതായത് 1996 ല്‍ അവര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല. അന്നത്തെ അവരുടെ വോട്ട് കോണ്‍ഗ്രസ്സിനുള്ള നെഗറ്റീവ് വോട്ടായിരുന്നു.ജമാഅത്തെ ഇസ്ലാമി പിന്നീട് പല തെരഞ്ഞെടുപ്പുകളിലും പല രാഷ്ട്രീയ നിലപാട് സ്വീകരിച്ചത് നമ്മള്‍ കണ്ടതാണ്. ചിലപ്പോള്‍ സ്വയം മത്സരിക്കുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷം ഒരു ഘട്ടത്തിലും അവരുടെ പിന്തുണ തേടി പോയിട്ടില്ല. 2006-11 കാലത്ത് എല്‍ഡിഎഫ് ഭരണത്തിനെതിരെ ഏറ്റവും കൂടുതല്‍ കുപ്രചരണം നടത്തിയത് ജമാഅത്തെ ആയിരുന്നു. ചെങ്ങറ, കിനാലൂര്‍ എന്നുവേണ്ട സകല ഇടങ്ങളിലും കുത്തിത്തിരിപ്പിന്റെ നേതൃത്വം ജമാഅത്തെ യുവജന വിഭാഗമായിരുന്ന സോളിഡാരിറ്റിക്കായിരുന്നു. അതേ സമയമാണ് ബംഗാളിലും ഇടതുപക്ഷ വിരുദ്ധ വിശാലമുന്നണിക്ക് ഉല്‍പ്രേരകമായി ജമാഅത്തെ ഇസ്ലാമി വര്‍ത്തിച്ചത്. ഈ അവിശുദ്ധ മുന്നണി കേരളത്തിലും രൂപംകൊണ്ടു. യുഡിഎഫ് അതിന്റെ ഗുണഭോക്താക്കളായി. സഹകരണത്തില്‍ തുടങ്ങി രഹസ്യ ബാന്ധവവും പിന്നിട്ടിപ്പോള്‍ ജമാഅത്തുമായുള്ള ബന്ധം പരസ്യ സഖ്യത്തിലേക്കും മുന്നണി പ്രവേശനത്തിലേക്കും എത്തി നില്‍ക്കുന്നു.
ALSO READ: പുറത്താക്കിയ ഡ്രൈവറെ അനുമതിയില്ലാതെ തിരിച്ചെടുത്തു; കെഎസ്ആർടിസി പത്തനാപുരം എ ടി ഓയെ സസ്പെൻഡ് ചെയ്തു
കേരളത്തിലെക്കാലവും ജമാഅത്തിന്റെ വോട്ടും പിന്തുണയും യുഡിഎഫിനാണ് കിട്ടിയത്. തുടക്കം മുതല്‍ ഇടതുവിരുദ്ധത പ്രചരിപ്പിച്ചവരാണ് മൗദൂദികള്‍. ഇടക്കെപ്പോഴോ അവര്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തിട്ടില്ലെങ്കില്‍ അത് അവരുടെ സ്ഥായിയായ നിലപാടില്‍ നിന്നുള്ള താല്‍കാലിക അബറേഷന്‍ മാത്രമായിരുന്നു. കോണ്‍ഗ്രസ്സിനുള്ള നെഗറ്റീവ് വോട്ടായിരുന്നു അത്.
”സിപിഐഎമ്മിനെ കഴിഞ്ഞ 30 വര്‍ഷങ്ങളോളം പിന്തുണച്ചവരല്ലേ ജമാഅത്തെ ഇസ്ലാമി” എന്ന യുഡിഎഫിന്റെയും ചില ജമാഅത്തെ നേതാക്കളുടെ തന്നെയും വാദം എടുത്ത് തോട്ടില്‍ കളയണം എന്നുതന്നെയാണ് പറഞ്ഞുവരുന്നത്.
2.സംഘപരിവാറിനോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ യഥാര്‍ത്ഥ നിലപാടെന്താണ്?
ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമൊക്കെ പുട്ടിനു പീരയിടുന്ന പോലെ മാധ്യമം ആഴ്ചപ്പതിപ്പില്‍ മൗദൂദിസ്റ്റുകള്‍ തള്ളുമെങ്കിലും സംഘപരിവാറും ജമാഅത്ത് പരിവാറും തമ്മിലുള്ള അന്തര്‍ധാര എന്നും സജീവമായിരുന്നു.
ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്‍ടിക്ക് രൂപം കൊടുക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ്. അങ്ങനെ, ഡല്‍ഹിയിലെ മാവ്ലങ്കര്‍ ഹാളില്‍ 2011 ഏപ്രില്‍ 18 നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെടുന്നത്. പാര്‍ടി പ്രഖ്യാപന ചടങ്ങില്‍ അതിഥിയായി പങ്കെടുത്തവരില്‍ ജമാഅത്ത് പരിവാറില്‍ പെടാത്ത ഒരൊറ്റ വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചടങ്ങില്‍ ആശംസ അര്‍പ്പിച്ച ആ വ്യക്തിയുടെ പേര് ഡോ. ജെ. കെ. ജെയിന്‍ എന്നായിരുന്നു. ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ചയുടെ അന്നത്തെ അധ്യക്ഷന്‍ (ചിത്രം 3&4).
ALSO READ: കൈരളി ടി വിക്ക് മാധ്യമ പുരസ്കാരം; രാജ്കുമാര്‍ മികച്ച റിപ്പോര്‍ട്ടർ, അയ്യപ്പദേവ് ക്യാമറ പേഴ്സൺ
അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ്, 2010 നവംബര്‍ 12 ന് ജമാഅത്തെ ഇസ്ലാമിക്കനുകൂലമായി ഇതേ ജെ. കെ. ജെയിന്‍ നല്‍കിയ പത്ര പ്രസ്താവന ഇന്നും ബിജെപി ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ഉണ്ട് (ചിത്രം 5, 6&7). അതിന്റെ തലക്കെട്ട് ഇങ്ങനെയാണ്:
BJP condemns the Government’s Decision to withdraw the permission for holding ‘Garibi Hatao Rally’ of Jamaat-E-Islami Hind on 07.11.2010.
ഡല്‍ഹി രാം ലീല മൈതാനത്ത് ഏമൃശയശ ഒമമേീ ഞമഹഹ്യ നടത്താന്‍ ജമാഅത്തെ ഇസ്ലാമിക്ക് അനുമതി നിഷേധിച്ച യു പി എ സര്‍ക്കാറിനെതിരെയായിരുന്നു ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്റെ പ്രസ്താവന.
ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷനെ വെല്‍ഫെയര്‍ പാര്‍ടി പ്രഖ്യാപനവേളയില്‍ ക്ഷണിച്ചുവരുത്താനുള്ള ആ കരുതല്‍ കാണാതെ പോകരുത്. ഉപകാരസ്മരണയില്ലാത്തവരാണ് ജമായത്തുകാര്‍ എന്ന് ഇനിമേല്‍ ആരും പറയരുത്.
ബനാറസ് യൂനിവേഴ്‌സിറ്റിയില്‍ ജമാഅത്ത് വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌ഐഒ 2015 ല്‍ മതസൗഹാര്‍ദ്ദത്തെക്കുറിച്ചൊരു ദേശീയ സെമിനാര്‍ നടത്തിയിരുന്നു. അതില്‍ മുഖ്യതിഥിയായി പങ്കെടുത്തത് ആര്‍ എസ് എസിന്റെ പോഷക സംഘടനയായ ”മുസ്ലീം രാഷ്ട്രീയ മഞ്ചി”ന്റെ ദേശീയ കണ്‍വീനറും കടുത്ത വിദ്വേഷ പ്രാസംഗികനുമായ ഇന്ദ്രേഷ് കുമാറായിരുന്നു. മതസൗഹാര്‍ദ്ദത്തെകുറിച്ച് സംസാരിക്കാന്‍ ഇതിലും മികച്ച വേറെയാരുണ്ട്?
ജമാഅത്തിന്റെ ബി ജെ പി- ആര്‍ എസ് എസ് ബന്ധം ഇവിടം കൊണ്ടൊന്നും തീരുന്നില്ല. വിസ്താരഭയത്താല്‍ ഒരു ഉദാഹരണം കൂടി പറഞ്ഞു ചുരുക്കുന്നു.
ഏറ്റവും ഒടുവില്‍ 2023 ല്‍ ആര്‍ എസ് എസ് നേതൃത്വവുമായി ഡല്‍ഹിയില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ രഹസ്യചര്‍ച്ച നടത്തിയ വാര്‍ത്ത നമ്മള്‍ കണ്ടതാണ്. സംഘപരിവാരവുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്നായിരുന്നു കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ജമാഅത്തെ ഇസ്ലാമി ന്യായീകരണം ചമച്ചത്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വകഭേദമായ ജമാഅത്തെ ഇസ്ലാമിയും ആര്‍ എസ് എസും ഒരേ തൂവല്‍പ്പക്ഷികളാണ് എന്നതാണ് സത്യം. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ ലോകത്തെവിടെയും അങ്ങനെയാണല്ലോ.
ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയിലെ രണ്ടു മുഖ്യ രാഷ്ട്രീയപാര്‍ടികളുമായി ജമാഅത്ത് പാലം ഇട്ടു വെച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സുമായും ബിജെപിയുമായും തരാതരം അവര്‍ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നുണ്ട്. അതേസമയം ജമാഅത്തിന്റെ എഴുത്തിലും നിലപാടുകളിലും അവരുടെ കമ്യൂണിസ്റ്റ് വിരുദ്ധത നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. ജമാഅത്തിന്റെ ശത്രുപക്ഷത്ത് എന്നും കമ്മ്യൂണിസ്റ്റുകാരുമാണ്. കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുല്‍ഗാം മണ്ഡലത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ തോല്‍പ്പിക്കാനായി മൗദൂദിസ്റ്റുകള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ഇക്കഴിഞ്ഞ കൊല്ലമാണ്. തരിഗാമിയുടെ വിജയം മറ്റാരേക്കാളും ജമാഅത്തിനേറ്റ തിരിച്ചടി കൂടിയായിരുന്നു. ജമാഅത്തിനു പരസ്യ ബന്ധം കോണ്‍ഗ്രസുമായും രഹസ്യ ബന്ധം ആര്‍ എസ് എസുമായും ആണ്. നിലമ്പൂരില്‍ കാണുന്നതും അതുതന്നെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

