ഇന്നസെൻ്റേട്ടൻ്റെ കളിതമാശകളുടെ ഓളമില്ലാതെ ഒരു തെരഞ്ഞെടുപ്പങ്കം മുറുകുകയാണ്: മന്ത്രി ആർ ബിന്ദു

ഇന്നസെന്റിന്റെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മന്ത്രി ആർ ബിന്ദു. ഇന്നസെൻ്റേട്ടൻ്റെ കളിതമാശകളുടെ ഓളമില്ലാതെ ഒരു തെരഞ്ഞെടുപ്പങ്കം മുറുകുകയാണ് എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.

ALSO READ:സ്ഥാനാർത്ഥികളെ കുറിച്ച് നേരിട്ടറിയാം; വോട്ട് ചെയ്യാനുള്ള ബൂത്തും കണ്ടെത്താം

ചിരിയും കാര്യവും ഒരുമിച്ചു വിതറി രാഷ്ട്രീയം പറയുന്ന ‘ഇന്നസെൻ്റ് സ്റ്റൈൽ’ ചരിത്രത്തിൽ മറഞ്ഞിട്ട് ഒരു വർഷമായത് വേദനയോടെ ഓർക്കുകയാണ്.പാർലമെന്റ അംഗമെന്ന നിലയ്ക്കായാലും അത്തരം പദവികളുടെ അലങ്കാരം ഇല്ലാതിരിക്കുമ്പോഴുമെല്ലാം അതിസാധാരണനായി അദ്ദേഹം ജനങ്ങൾക്കൊപ്പമുണ്ടായി. എത്ര ലളിതമായും ഉന്മേഷപൂർണ്ണമായും ആണ് നാടിൻ്റെ വികസനാവശ്യങ്ങളും നമുക്ക് നേടാനായ നേട്ടങ്ങളും ജനസമക്ഷം അദ്ദേഹം അവതരിപ്പിച്ചിരുന്ന കാര്യവും മന്ത്രി ഓർമിപ്പിച്ചു.

സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ എന്നിങ്ങനെ ഓരോരുത്തരിലും ഹൃദയം തൊടുന്ന വ്യക്തിബന്ധമായിരുന്നു ആ സ്നേഹവ്യക്തിത്വത്തിൻ്റെ ഏറ്റവും തിളക്കമാർന്ന മുഖമുദ്ര. മരിക്കാത്ത ആ ഓർമ്മകൾക്കു മുന്നിൽ തീരാത്ത വേദനയോടെ അഭിവാദനമർപ്പിക്കുന്നു എന്നും മന്ത്രി കുറിച്ചു.

ALSO READ:ലോക്സഭാ തെരഞ്ഞെടുപ്പ്; കൊല്ലത്ത് ദുർബല സ്ഥാനാർത്ഥിയെ നിർത്തി എൻഡിഎ

മന്ത്രി ആർ ബിന്ദുവിന്റെ ഫേസ്ബുക് പോസ്റ്റ്

ഇന്നസെൻ്റേട്ടൻ്റെ കളിതമാശകളുടെ ഓളമില്ലാതെ ഒരു തെരഞ്ഞെടുപ്പങ്കം മുറുകുകയാണ്. ചിരിയും കാര്യവും ഒരുമിച്ചു വിതറി രാഷ്ട്രീയം പറയുന്ന ‘ഇന്നസെൻ്റ് സ്റ്റൈൽ’ ചരിത്രത്തിൽ മറഞ്ഞിട്ട് ഒരു വർഷമായത് നമ്മൾ വേദനയോടെ ഓർക്കുകയാണ്.
ഇന്നസെൻ്റെന്ന പ്രതിഭ എവ്വിധം ജനമനസ്സുകളിൽ ഇന്നും കുടിയിരിക്കുന്നുവെന്നതിന് ബഹുജനമധ്യത്തിൽ അവരിലൊരാളായി അദ്ദേഹം എക്കാലത്തും നിലകൊണ്ടതിൻ്റെ വ്യതിരിക്തത കണ്ടറിഞ്ഞവർക്കൊന്നും അത്ഭുതം കാണില്ല. പാർലമെണ്ടംഗമെന്ന നിലയ്ക്കായാലും അത്തരം പദവികളുടെ അലങ്കാരം ഇല്ലാതിരിക്കുമ്പോഴുമെല്ലാം അതിസാധാരണനായി അദ്ദേഹം ജനങ്ങൾക്കൊപ്പമുണ്ടായി. എത്ര ലളിതമായും ഉന്മേഷപൂർണ്ണമായും ആണ് നാടിൻ്റെ വികസനാവശ്യങ്ങളും നമുക്ക് നേടാനായ നേട്ടങ്ങളും ജനസമക്ഷം അദ്ദേഹം അവതരിപ്പിച്ചിരുന്നത്! സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ എന്നിങ്ങനെ ഓരോരുത്തരിലും ഹൃദയം തൊടുന്ന വ്യക്തിബന്ധമായിരുന്നു ആ സ്നേഹവ്യക്തിത്വത്തിൻ്റെ ഏറ്റവും തിളക്കമാർന്ന മുഖമുദ്ര. ഒരാളെയും അലിവും കരുതലും നിറഞ്ഞ ആ ഹൃദയം ചേർത്തുപിടിക്കാതിരുന്നിട്ടില്ല.
സ്വന്തം കഥകളും അനുഭവവും ചാലിച്ച്, നാടിൻ്റെ പ്രിയങ്കരൻ ജനാരവങ്ങൾ സൃഷ്ടിച്ചിരുന്ന നാളുകൾ എക്കാലത്തും നമുക്ക് മാസ്മരികമായ ഓർമ്മകൾ സമ്മാനിച്ച് നിലനിൽക്കും. ഹൃദയസ്പൃക്കായ ആ ഓർമ്മകളിൽ ഇരിങ്ങാലക്കുടയുടെ ബഹുമുഖപ്രതിഭയാർന്ന സൽപ്പുത്രന് വിയോഗത്തിൻ്റെ ഒന്നാംവർഷത്തിൽ സ്നേഹാശ്ലേഷങ്ങൾ നേരട്ടെ.
കടന്നുപോയ ഒരു വർഷം മാത്രമല്ല, താങ്കളുണ്ടായ ദീർഘ വർഷങ്ങൾ പോലെതന്നെ താങ്കളുണർത്തുന്ന ഒരു ചിരിയുടെ, ചിന്തയുടെ അല വന്നു തൊടാത്ത ഒരു ദിനവും ഞങ്ങൾക്കുണ്ടാകില്ല. മരിക്കാത്ത ആ ഓർമ്മകൾക്കു മുന്നിൽ തീരാത്ത വേദനയോടെ അഭിവാദനമർപ്പിക്കുന്നു.
മാനവികതയ്ക്കും സ്നേഹ സാഹോദര്യങ്ങൾക്കും വേണ്ടിയുള്ള എല്ലാ കൂട്ടായ പ്രയത്നങ്ങളിലും അങ്ങയുടെ മരിക്കാത്ത സാന്നിധ്യം ഞങ്ങൾക്ക് തണുപ്പും വെളിച്ചവുമേകും.
ഒരിക്കലും മായാത്ത ഓർമ്മകളോടെ,
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here