
കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രകടമായ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ലെന്നും മന്ത്രി ആര്‍ ബിന്ദു. വി സി നടത്തിയത് അമിതാധികാരപ്രയോഗമാണ്. താല്‍ക്കാലിക വി സിയാണ് നടപടി എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ കലുഷിതമാക്കാന്‍ ആണ് ചാന്‍സലര്‍ നോക്കുന്നതെങ്കില്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യും. മികവിന്റെ പാതയില്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കടുത്ത കാവിവത്കരണ ശ്രമം നടക്കുന്നത്. മുന്നേറ്റത്തെ തടയാന്‍ കഴിയുന്നത്ര പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. കാവിവത്കരണം അജണ്ടയുടെ ഭാഗമാണ്. നിയമനടപടിയുമായി രജസ്ട്രാര്‍ മുന്നോട്ട് പോകട്ടെ. സര്‍ക്കാരിന്റെ ഭാഗം സര്‍ക്കാരും നോക്കും. ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്ഭവന്‍ കേന്ദ്രീകരിച്ച് നടത്തുന്നുണ്ടെന്നും എല്ലാം കാവിവത്കരണത്തിന്റെ ഭാഗമാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉള്ള ആളാണ് ഗവര്‍ണര്‍ എന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. നിയമവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഉന്നതവിദ്യാഭസ മേഖലയെ തകര്‍ക്കുന്ന നിലപാടാണ് നിരന്തരം സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കേണ്ടവര്‍ തന്നെ ഇങ്ങനെയൊക്കെ ചെയ്താല്‍ വിദ്യാര്‍ഥികളുടെ ഭാവി എന്താകുമെന്നും അദ്ദേഹം ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here