
കോട്ടയം നഴ്‌സിങ് കോളേജില്‍ നടന്ന റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടു. വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി, മുറിവിലും കാലിലും ലോഷന്‍ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലുകളില്‍ കോമ്പസ് കൊണ്ട് ആഴത്തില്‍ കുത്തുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയും.
ചിരിച്ചുകൊണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എണ്ണിക്കൊണ്ടാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുന്നത്. കൈരളി ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും ഉപദ്രവത്തിന് ഇരയായ വിദ്യാര്‍ത്ഥി കരയുന്നതും കേള്‍ക്കാന്‍ കഴിയും.
കൂടാതെ മുറിവേല്‍പ്പിച്ച ഭാഗത്ത് ലോഷന്‍ ഒഴിക്കുന്നതും വിദ്യാര്‍ത്ഥി അലറിക്കരയുന്നതും വീഡിയോയില്‍ കാണാം. ഷര്‍ട്ടിടാന്‍ അനുവദിക്കാതെയാണ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥിയുടെ നെഞ്ചത്ത് ക്ലിപ്പുകള്‍ കുത്തിവച്ചിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ചിരിച്ചുകൊണ്ടാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഈ ക്രൂരതകളെല്ലാം കാണിച്ച് കൂട്ടുന്നത് എന്നതാണ് അതിലും ഞെട്ടിക്കുന്ന കാര്യം. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ തുറന്നശേഷം ലോഷന്‍ ഒഴിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. മുന്‍ഭാഗത്ത് ഡംബല്‍ തൂക്കിയിടുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
അതേസമയം കോട്ടയം ഗവമെന്‍റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിന് കൂടുതൽ വിദ്യാർത്ഥികൾ ഇരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. വിദ്യാർത്ഥികൾ നിരന്തരമായി റാഗിങ് ഇരായായിട്ടും പുറത്ത് പറയാൻ ആരും തയ്യാറായിരുന്നില്ല. ഇതിൻ്റെ കാരണമാണ് പൊലീസ് അന്വേഷിക്കുന്നത്.
രക്ഷിതാക്കളുടെ പരാതിയാണ് കോളജ് പ്രിൻസിപ്പൾ പൊലീസിന് കൈമാറിയത്. പ്രതികളായ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണിൽ നിന്നും റാഗിങ് ക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇത് കേസിൽ നിർണ്ണായകമായി. സീനിയർ വിദ്യാർത്ഥികളെ പേടിച്ചിട്ടാണ് പരാതിപ്പെടാഞ്ഞതെന്നാണ് ഇരയായ വിദ്യാർത്ഥികളുടെ മൊഴി.
അതിനാൽ കോളേജിലെ മറ്റ് വിദ്യാർത്ഥികളിൽ ആരെങ്കിലും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിലവിൽ പ്രതികളായ വിദ്യാർത്ഥികൾ റിമാൻഡിലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികൾ റാഗിങ്ങ് സംബന്ധിച്ച് തുറന്ന് പറയുമെന്നാണ് പൊലീസ് കണക്ക്കൂട്ടൽ. കോളേജും, ഹോസ്റ്റലും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം. ഹോസ്റ്റലിലെ അസിസ്റ്റന്‍റ് വാർഡനായ അധ്യാപകനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. അഞ്ച് പ്രതികളുടേയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. സംഭവ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗസമിതിയെ നിയോഗിച്ചു. എത്രയും വേഗം റിപ്പോർട്ട് സർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here