
ആധുനിക ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ പിതാവായ രഘു റായ് അന്തരിച്ചു. മാഗ്നം ഫോട്ടോസിന്റെ ഇതിഹാസ ഫോട്ടോഗ്രാഫർ. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും അസാധാരണമായ പൈതൃകത്തെക്കുറിച്ചും നമ്മളറിയാതെ പോകരുത്.
ഫോട്ടോഗ്രാഫറെന്നോ ഫോട്ടോ ജേണലിസ്റ്റെന്നോ രഘു റായിയെ നമുക്ക് വിളിക്കാം. ഇന്ത്യൻ ദൃശ്യ സംസ്കാരത്തിന് പുത്തൻ മാനം നൽകിയ അത്ഭുതപ്രതിഭയെന്നും വാഴ്ത്താം. അസാധാരണമായ ആറ് പതിറ്റാണ്ടുകൾ, അതിനിടെ പകർത്തിയതോ എക്കാലവും നിലനിൽക്കുന്ന, ജീവൻതുടിക്കുന്ന, ചരിത്രംപേറുന്ന എത്രയോ ചിത്രങ്ങൾ.
തുടക്കം
1942 ഡിസംബർ 18ന്, ഇന്ന് പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ജാങ് എന്ന ഗ്രാമത്തിലായിരുന്നു രഘു റായിയുട ജനനം. നാല് മക്കളിൽ ഇളയവൻ. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ഫോട്ടോഗ്രാഫറുമായ എസ്. പോൾ എന്നറിയപ്പെടുന്ന ശരംപാൽ ചൗധരിയാണ് ക്യാമറകളുടെ ലോകത്തേക്ക് റായിയെയും കൈപിടിച്ചെത്തിച്ചത്. 1965 ആയപ്പോഴേക്കും റായ് ന്യൂഡൽഹിയിലെ ദി സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ചീഫ് ഫോട്ടോഗ്രാഫറായി ചേർന്നു.
ആഗോള പ്രശസ്തിയിലേക്ക്
ദി സ്റ്റേറ്റ്സ്മാനിൽ എത്തിയതോടെ റായിയുടെ ജീവിതം മാറിമറിഞ്ഞു. ഏത് മാനദണ്ഡം വെച്ചുനോക്കിയാലും ശ്രദ്ധേയമായിരുന്നു തുടർന്നുള്ള അദ്ദേഹത്തിന്റെ യാത്ര. 1971ൽ, രഘു റായ് തന്റെ ചിത്രങ്ങൾ പാരീസിൽ പ്രദർശിപ്പിച്ചു. അതോടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ഫോട്ടോഗ്രാഫർ ഫ്രഞ്ച് മാസ്റ്റർ ഹെൻറി കാർട്ടിയർ-ബ്രസ്സന്റെ ശ്രദ്ധ പിടിച്ചുപറ്റാനും അദ്ദേഹത്തിനായി. ചിത്രങ്ങൾ കണ്ട കാർട്ടിയർ-ബ്രസ്സൺ അത്ഭുതപ്പെട്ടു.
1977-ൽ മാഗ്നം ഫോട്ടോസിന് കാർട്ടിയർ-ബ്രസ്സൺ റായിയെ പരിജയപ്പെടുത്തി, ശുപാർശയും ചെയ്തു. ഏജൻസിയുടെ അപൂർവ ഇന്ത്യൻ അംഗങ്ങളിൽ ഒരാളായി മാറിയ റായ് ആഗോളതലത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. അപ്പോഴേക്കും റായ് ദി സ്റ്റേറ്റ്സ്മാൻ വിട്ടിരുന്നു. 1976-ൽ കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സൺഡേ എന്ന വാരികയുടെ പിക്ചർ എഡിറ്ററായി അദ്ദേഹം ചുമതലയേറ്റു. 1980-ൽ അദ്ദേഹം ഇന്ത്യാ ടുഡേയിലേക്ക് മാറി. 1982 മുതൽ 1991 വരെ അദ്ദേഹം ഇന്ത്യാ ടുഡേയിലേക്ക് നിരവധി സംഭാവനകൾ നൽകി. ആ കാലഘട്ടത്തിലെ നിർണായക ചിത്ര ലേഖനങ്ങളായിരുന്നു അവ ഓരോന്നും.
ഭോപ്പാൽ ഫോട്ടോഗ്രാഫുകളെ എങ്ങനെ മറക്കും!
ഭോപ്പാൽ വാതക ദുരന്തത്തെിൽ റായ് പകർത്തിയ ചിത്രങ്ങൾ കാലങ്ങൾക്കതീതമാണ്. ഇന്നും കാണുമ്പോൾ മരണത്തിന്റെ തണുപ്പ് കാഴ്തക്കാരിലേക്ക് അതിവേഗം പടർത്തുന്ന ചിത്രങ്ങൾ. 1984 ഡിസംബറിലായിരുന്നു ആ ദുരന്തം. യൂണിയൻ കാർബൈഡ് കീടനാശിനി പ്ലാന്റിലെ മീഥൈൽ ഐസോസയനേറ്റ് വാതകം അതിഭീകരമായി ചോർന്ന് ആയിരക്കണക്കിന് ആളുകൾ ഒറ്റരാത്രികൊണ്ട് കൊല്ലുപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾക്ക് പരുക്കേറ്റു.

റായ് അവിടേക്കെത്തി. നടുക്കുന്ന കാഴ്ചകൾ ക്യാമറകണ്ട് ഒപ്പിയെടുത്തു. കണ്ണുകൾ പാതിതുറന്ന നിലയിലുള്ള പിഞ്ചുബാലന്റെ മൃതദേഹത്തിന്റെ ചിത്രം ലോകം എങ്ങനെ മറക്കാനാണ്? ഗ്രീൻപീസിനു വേണ്ടി ദുരന്തത്തെയും, അതിനെ അതിജീവിച്ചവർക്കുണ്ടായ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഒരു ദീർഘകാല ഡോക്യുമെന്ററി പ്രോജക്റ്റ് അദ്ദേഹം പൂർത്തിയാക്കി. എക്‌സ്‌പോഷർ, എ കോർപറേറ്റ് ക്രൈം’ എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കി. ദുരന്തത്തിന്റെ ഇരുപതാം വാർഷികത്തിൽ യൂറോപ്പ്, അമേരിക്ക, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പര്യടനം നടത്തി ചിത്ര പ്രദർശനങ്ങളും സംഘടിപ്പിച്ചു.
രഘു റായിയുടെ ഛായാചിത്രങ്ങൾ
ഇന്ദിരാ ഗാന്ധിയുടെ അപൂർവം ചിത്രങ്ങളുടെ ശേഖരമുണ്ട് റായിയുടെ ആർക്കൈവിൽ. ആധുനിക ഇന്ത്യൻ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയാകും ആ ആർക്കൈവ്. കൊൽക്കത്തയിൽ മദർ തെരേസയോടൊപ്പം നിരന്തരം സമയം ചെലവഴിക്കാനും റായിക്കായി. സാധാരണ ഫോട്ടോ ജേർണലിസത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു റായിയുടെ രീതികൾ.

കേവലം രേഖപ്പെടുത്തൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ചിത്രങ്ങൾ. മറിച്ച് കാഴ്ചക്കാരോട് അവ ഗാഢമായി പലതും സംവദിച്ചിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ബ്ലാക്ക്-വൈറ്റ് ചിത്രങ്ങളിലുടനീളം മരണത്തിലോളം പോന്ന നിശബ്ദത കാണികൾക്ക് അനുഭവപ്പെടുമായിരുന്നു, ഓരോന്നിനും പ്രത്യേകമായി ആകർഷണവും.
നേട്ടങ്ങളുടെ നീളൻ പട്ടിക
ഡൽഹി, ദി സിഖ്‌സ്, കൽക്കട്ട, ഖജുരാഹോ, താജ്മഹൽ, ടിബറ്റ് ഇൻ എക്സൈൽ, ഇന്ത്യ, മദർ തെരേസ എന്നിവയുൾപ്പെടെ 18-ലധികം പുസ്തകങ്ങൾ രഘു റായിരചിച്ചു. ടൈം, ലൈഫ്, ജിയോ, ദി ന്യൂയോർക്ക് ടൈംസ്, ദി സൺഡേ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപെൻഡന്റ്, ദി ന്യൂയോർക്കർ എന്നിവയിൽ അദ്ദേഹത്തിന്റെ ഫോട്ടോ ലേഖങ്ങൾ പ്രത്യക്ഷപ്പെട്ടു. വേൾഡ് പ്രസ് ഫോട്ടോയുടെ ജൂറിയായി മൂന്ന് തവണയും യുനെസ്കോയുടെ ഇന്റർനാഷണൽ ഫോട്ടോ മത്സരത്തിന്റെ ജൂറിയായി രണ്ട് തവണയും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ നാഷണൽ ജിയോഗ്രാഫിക് കവർ സ്റ്റോറി വ്യാപകമായ അന്താരാഷ്ട്ര പ്രശംസ നേടിക്കൊടുത്തു. 1992ൽ അദ്ദേഹത്തിന് യുഎസിൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അംഗീകാരം ലഭിച്ചു. 2019ൽ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രാഫി അവാർഡ് – വില്യം ക്ലീൻ സമ്മാനം – തുടർന്ന് 2017-ൽ ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

