ദില്ലി പൊലീസ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാമെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചതായി കമ്മീഷണര്‍

രാജ്യത്തെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന പരാമര്‍ശത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമ്മതിച്ചതായി ദില്ലി പൊലീസ്. ദില്ലി പൊലീസ് രാഹുലമായി കൂടിക്കാഴ്ച്ച നടത്തി. വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് ഇത് സംബന്ധിച്ച് വീണ്ടും നോട്ടീസ് നല്‍കിയാതായും ദില്ലി പൊലീസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെപ്പറ്റി വിവരം ലഭിച്ചാല്‍ ഉടന്‍ പൊലീസ് നിയമ നടപടികള്‍ ആരംഭിക്കും. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെങ്കില്‍ അതും ചെയ്യുമെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് രാജ്യത്തെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന് രാഹുല്‍ ഗാന്ധി. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. പരാതിക്കാരോ സ്ത്രീകളോ തങ്ങളെ സമീപിക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഒരു ചോദ്യാവലി അടങ്ങിയ നോട്ടീസാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരുന്നത്. രാഹുലിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് പൊലീസ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്.

‘ഞാന്‍ നടന്നുപോകുമ്പോള്‍, ഒരുപാട് സ്ത്രീകള്‍ കരയുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ എന്നെ കണ്ടപ്പോള്‍ വികാരാധീനരായി. തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ സ്ത്രീകള്‍ ഉണ്ടായിരുന്നു.ബന്ധുക്കളും പരിചയക്കാരുമാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൊലീസിനെ അറിയിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാനറിയണമെന്നേ അവര്‍ കരുതിയുള്ളൂ എന്നു പറഞ്ഞു. കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞതിനാല്‍ പൊലീസിനെ അറിയിക്കാന്‍ അവര്‍ തയ്യാറായില്ല’ – എന്നായിരുന്നു ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here