
രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ ടീമും ബിജെപിയുടെ ‘ബി ടീം’ ആയിട്ടാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമുഖ മാധ്യമമായ ഇന്ത്യ ടുഡേയുടെ രാജീവ് സർദേശായിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഡൽഹിയിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് സ്വീകരിച്ച നിലപാടും ഹരിയാനയിൽ ബിജെപിക്ക് അവസരം നൽകിയതും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അവരുടെ സങ്കുചിതമായ ചിന്താഗതി ബിജെപിക്ക് പല സംസ്ഥാനങ്ങളിലും അവസരം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2011-16 കാലഘട്ടത്തിലെ കേരളം ഭരിച്ചിരുന്ന യുഡിഎഫ് സർക്കാർ വലിയ അഴിമതിയാണ് കാണിച്ചത്. എന്നാൽ നിലവിൽ കേരളം ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്നും ഇത് എൽഡിഎഫിന്റെ സംസ്കാരം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം ജനങ്ങള്‍ കാണുന്നുണ്ടെന്നും പ്രതിപക്ഷം വെറുതെ നുണകള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ് സി ആർ എ ബില്ലിനെക്കുറിച്ചുള്ള ചോദ്യത്തിന്, രാജ്യത്ത് ബിജെപി സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനം വലിയ ആപത്താണെന്നും ആ ആശങ്കയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിക്കൊണ്ട് പങ്കുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും, ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാൻ പാടില്ല എന്നതാണ് തങ്ങളുടെ നിലപാട്. 2026-ലെ തെരഞ്ഞെടുപ്പിൽ 2021-ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




