‘ഈ ഇലക്ഷൻ നിങ്ങൾക്കുവേണ്ടിയല്ല മോദി’, വിമർശനപരാമശത്തിൽ മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

കോൺഗ്രസ് തന്നെ 91 പ്രാവശ്യം വിമർശിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി രാഹുൽഗാന്ധി. ഈ ഇലക്ഷൻ മോദിക്കുവേണ്ടിയല്ലായെന്നും കർണാടകത്തിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടിവിമർശനം.

തുമകുരുവിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ വെച്ചായിരുന്നു രാഹുലിന്റെ വിമർശനം. പ്രസംഗങ്ങളിൽ സ്വയംപൊക്കൽ നടത്തുന്ന മോദി എന്താണ് കർണാടകത്തിലെ ജനങ്ങളെക്കുറിച്ച് പറയാത്തതെന്ന് രാഹുൽ ചോദിച്ചു. ഈ ഇലക്ഷൻ നിങ്ങൾക്ക് വേണ്ടിയല്ല, കർണാടകത്തിന്റെ ഭാവിക്കും അവിടുത്തെ ജനങ്ങൾക്കും വേണ്ടിയാണ്. അവിടെ നിങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ എന്ത് ചെയ്തു, വരാൻ പോകുന്ന വർഷങ്ങളിൽ യുവാക്കൾക്കും പെൺകുട്ടികൾക്കും വേണ്ടി എന്ത് ചെയ്യാൻ പോകുന്നു എന്നാണ് പറയേണ്ടത്. അല്ലാതെ നിങ്ങളെപ്പറ്റിയല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ALSO READ: കർണാടകയിൽ തെരഞ്ഞെടുപ്പിൽ നിന്നും പിൻമാറാൻ കോഴ വാഗ്ദാനം ചെയ്ത ബിജെപി മന്ത്രിക്കെതിരെ കേസ്

ഇത്രയും നാൾ കർണാടകത്തിൽ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയെ തന്റെ പ്രസംഗങ്ങളിൽ പരാമർശിച്ചില്ല എന്നും രാഹുൽ ചോദിച്ചു. താൻ സംസാരിക്കുമ്പോൾ എല്ലാവരെയും കുറിച്ച് പറയാറുണ്ടെന്നും മോദിക്ക് എന്തുകൊണ്ട് അത് സാധ്യമാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തുടർന്നും വിമർശനം അഴിച്ചുവിട്ട രാഹുൽ യെദിയൂരപ്പയുടെ പേരെങ്കിലും പറയൂ, അവർക്ക് സന്തോഷമായിക്കോട്ടെയെന്നും കൂടി കൂട്ടിച്ചേർത്തു.

നേരത്തെ കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്ന മോദി കോൺഗ്രസ് തന്നെ 91 പ്രാവശ്യം വിമർശിച്ചു എന്ന പരാമർശം നടത്തിയിരുന്നു. ഇത്തരത്തിൽ നേതാക്കൾ തമ്മിലുള്ള വാക്ക്പോരുകൾ കർണാടകത്തിൽ നിറഞ്ഞുനിൽക്കുകയാണ്.അതേസമയം, ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ വര്‍ഗീയ കാര്‍ഡിറക്കി ബിജെപി പ്രചാരണം നടത്തുകയാണ്. പ്രകടന പത്രികയില്‍ യൂണിഫോം സിവില്‍ കോഡിനായി ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ബിജെപി പറയുന്നു. ഹിമാചൽ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ബിജെപി ഇതേ വാഗ്ദാനം തന്നെയായിരുന്നു മുന്നോട്ട് വെച്ചിരുന്നത്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് ബെംഗളുരുവില്‍ പ്രകടന പത്രിക പുറത്തിറക്കിയത്. ബിപിഎൽ കുടുംബങ്ങള്‍ക്ക് മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്നും ബിജെപി പ്രഖ്യാപനത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News