രാഹുലിൻ്റെ അയോഗ്യത; ദില്ലിയിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് എംപിമാർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ദില്ലിയിലെ വിജയ് ചൗക്കിൽ കേരളത്തിലെ മുഴുവൻ എംപിമാരും ഒറ്റക്കെട്ടായിട്ടാണ് പ്രതിഷേധിച്ചത്.

പാർലമെൻ്റിൽ പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുമ്പോൾ സഭ പിരിച്ചു വിടുന്നതായി സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപി പറഞ്ഞു. പാർലമെന്റിൽ നടക്കുന്നത് അസാധരണ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കെതിരെ ഇന്നലെ ഭിന്നിച്ച് നിന്ന എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്ന് ഒന്നിച്ചെത്തി. ഈ പതിപക്ഷ ഐക്യം ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ പുതിയ ചരിത്രമാകുമെന്നും എളമരം കരിം ചൂണ്ടിക്കാട്ടി. രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിലെ കറുത്ത ഏടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുലിനെ പുറത്താക്കാൻ കേന്ദ്ര സർക്കാരിന് അതി വേഗതയാണുണ്ടായത്. എന്നാൽ അദാനിയുടെ കാര്യത്തിൽ ഒച്ചിന്റെ വേഗമാണെന്നും കേന്ദ്ര നടപടിയെ സിപിഐ നേതാവ് ബിനോയ് വിശ്വം എംപി പരിഹസിച്ചു.

കഴിഞ്ഞ ഒമ്പത് വർഷത്തിനെ ഇന്ത്യൻ പ്രതിപക്ഷ നിരയുടെ വലിയ ഐക്യം രൂപപ്പെട്ടത് രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കെതിരെയാണെന്നും ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. ജനാധിപത്യം സംരക്ഷിക്കാൻ രാജ്യത്തെ പ്രതിപക്ഷ ഐക്യം വേണ്ട സമയമാണിതെന്നും കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.

പാർലമെൻ്റിൽ നിന്നും നിന്ന് വിജയ് ചൗക്കിലേക്ക് രാജ്യത്തെ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ മാർച്ചിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News