തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോ‍ഴെങ്കിലും രാഹുല്‍ സിഎഎ വിഷയത്തില്‍ മൗനം വെടിയുമോ ?

രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ കേരളത്തില്‍ എത്തുമ്പോള്‍, പൗരത്വ വിഷയത്തില്‍ നിലപാട് പറയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മുസ്ലീം ലീഗ് അടക്കം പ്രതിരോധത്തിലായ വിഷയത്തില്‍ രാഹുല്‍ മൗനം വെടിയുമോ എന്നത് പ്രധാനമാണ്. ബി ജെ പിയെ ഭയന്ന് രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിന് കൊടി ഉപേക്ഷിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു മടങ്ങിയ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വീണ്ടും കേരളത്തിലെത്തുകയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ അസംബ്ലി മണ്ഡലത്തിലും റോഡ് ഷോയാണ് പ്രധാന പരിപാടി. കോഴിക്കോട് യുഡിഎഫ് റാലിയിലും സംസാരിക്കും. പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ഗാന്ധി , നിലപാട് പറയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Also Read : അപ്പനും മകനും ഒരുമിച്ചിറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണ്; തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച് പി സി ജോര്‍ജ്

കോണ്‍ഗ്രസ് പ്രകടന പത്രിക, സി എ എ സംബന്ധിച്ച് മൗനം പാലിക്കുന്നത് കേരളത്തില്‍ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചയാണ്. ഇത് ന്യായീകരിക്കാന്‍ പാടുപെടുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ഇത് പ്രത്യേകം പറയേണ്ടതില്ല എന്ന വാദം പൊളിഞ്ഞതോടെ, ഉള്‍പ്പെടുത്താന്‍ സൗകര്യമില്ല എന്ന് വരെ പറഞ്ഞു കെ പി സി സി ആക്ടിംഗ് പ്രസിഡന്റ്.

എം എം ഹസന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല എന്നാണ് പുതിയ തീരുമാനം. ഇതിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനാവില്ല എന്നായിരുന്നു എം എം ഹസന്റെ പ്രതികരണം.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കല്‍പ്പറ്റയിലെ റോഡ് ഷോയില്‍ രാഹുല്‍ പാര്‍ട്ടി കൊടികള്‍ ഉപേക്ഷിച്ചത് വിവാദമായിരുന്നു. മുസ്ലീം ലീഗ് കൊടി ഒഴിവാക്കാനാണ് കോണ്‍ഗ്രസും കൊടി മടക്കി പോക്കറ്റിലിട്ടത്. കഴിഞ്ഞ തെരഞ്ഞെടപ്പ് കാലത്തെ സംഘപരിവാര്‍ പ്രചരണത്തിലുള്ള ഭയം കോണ്‍ഗ്രസിന് മാറിയിട്ടില്ല എന്ന് വ്യക്തം. കൊടി പോലും ഉപേക്ഷിച്ച് എങ്ങനെ ആര്‍ എസ് എസിനെ നേരിടും എന്ന ചോദ്യം വീണ്ടും ഉയരുമെന്നുറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel