19 വര്‍ഷത്തെ താമസം; ദില്ലിയിലെ വീടൊഴിയാന്‍ രാഹുല്‍ ഗാന്ധി; നീക്കം അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ

ദില്ലിയിലെ വീടൊഴിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പത്തൊന്‍പത് വര്‍ഷമായി താമസിച്ചു വന്നിരുന്ന വീടാണ് രാഹുല്‍ ഒഴിയുന്നത്. അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് രാഹുലിന്റെ നീക്കം.

കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി ദില്ലിയിലെ പന്ത്രണ്ട് തുഗ്ലക്ക് ലൈനിലാണ് രാഹുല്‍ ഗാന്ധി താമസിച്ചുവന്നിരുന്നത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ വീട് ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വീട് ഒഴിയാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കുകയും ചെയ്തു. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഒഴിയാനുള്ള നടപടികള്‍ തുടങ്ങിയത്. വസതിയിലെ സാധനങ്ങള്‍ മാറ്റിത്തുടങ്ങി.

ഇക്കഴിഞ്ഞ മാര്‍ച്ച് 23 നാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളില്‍ വീടൊഴിയണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 2004ല്‍ ആദ്യം എംപിയായത് മുതല്‍ രാഹുല്‍ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ വസതിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here