ഒന്നരപതിറ്റാണ്ടിലേറെ താമസിച്ച വീട്; ദില്ലിയിലെ ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധി ഇന്ന് ഒഴിയും

ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലി തുഗ്ലക്ക് ലൈനില്‍ ഒന്നര പതിറ്റാണ്ടായി താമസിച്ചുവന്ന വസതിയാണ് രാഹുല്‍ ഇന്ന് ഒഴിയുന്നത്. ഔദ്യോഗിക വസതിയില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്ന നടപടി രാഹുല്‍ വേഗത്തിലാക്കിയിട്ടുണ്ട്. അതിനിടെ മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധിക്കെതിരെ അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

തുഗ്ലക്കിലെ വീട് ഒഴിയുമെങ്കിലും രാഹുല്‍ എങ്ങോട്ട് താമസം മാറുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് ചില സാധനങ്ങള്‍ രാഹുല്‍ മാറ്റിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും ഇനി രാഹുലിന്റെ ഓഫീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണെന്നും എന്നാല്‍ നിര്‍ദേശം അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ വസതിയൊഴിയുമെന്നുമാണ് രാഹുല്‍ അധികൃതര്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി ദില്ലിയിലെ പന്ത്രണ്ട് തുഗ്ലക്ക് ലൈനിലാണ് രാഹുല്‍ ഗാന്ധി താമസിച്ചുവന്നിരുന്നത്. ലോക്സഭയില്‍ അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ വീട് ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വീട് ഒഴിയാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കുകയും ചെയ്തു. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 23 നാണ് രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളില്‍ വീടൊഴിയണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 2004ല്‍ ആദ്യം എംപിയായത് മുതല്‍ രാഹുല്‍ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ വസതിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News