
ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി നിരാശപ്പെടുത്തിയെങ്കിലും റെയില്‍വേയ്‌സിനെതിരായ രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ദില്ലി ഗംഭീരജയം സ്വന്തമാക്കിയിരുന്നു. സൂപ്പർ താരം വിരാട് കോലിയുടെ വിക്കറ്റ് തെറുപ്പിച്ചതോടെ സോഷ്യൽ മീഡിയയിൽ അടക്കം റെയില്‍വേസ് ബൗളര്‍ ഹിമാന്‍ഷു സംഗ്‌വാന്‍ താരമാവുകയും ചെയ്തു. 15 ബോളില്‍ ആറ് റണ്‍സെടുത്ത് കോലി ക്ലീന്‍ ബൗള്‍ഡായി പുറത്താവുകയായിരുന്നു. 13 വർഷത്തിന് ശേഷമാണ് കോലി രഞ്ജി കളിക്കാനായിറങ്ങിയത്.
എന്നാൽ, കളി തുടങ്ങും മുമ്പ് തന്നെ താരം കൂടാരം കയറിയതോടെ അദ്ദേഹത്തിന്റെ കളി കാണാൻ തടിച്ചു കൂടിയ ആരാധകർ നിരാശരാവുകയും ചെയ്തു. 2019ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ 29കാരനായ ഹിമാന്‍ഷുവിന്‍റെ കരിയറിലെ ഏറ്റവും വിലയേറിയ വിക്കറ്റായിരുന്നു അത്.
വിരാട് കോലിയെ കുന്തമുനയാക്കി പോരാടാനിറങ്ങിയ ഡല്‍ഹിക്ക് എതിരായി കളിക്കുന്നതിന് മുമ്പ് എന്തെങ്കിലും പ്രത്യേക തയാറെടുപ്പ് നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ഹിമാന്‍ഷു നല്‍കിയ മറുപടിയും ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. വിരാട് കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തെ ബലഹീനത അറിയാമായിരുന്നെങ്കിലും എതിര്‍ താരത്തിന്‍റെ ബലഹീനത മുതലെടുക്കാതെ സ്വന്തം കഴിവില്‍ വിശ്വാസമർപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ഹിമാന്‍ഷു പറഞ്ഞു. മത്സരത്തിന് മുമ്പ് തന്നെ വിരാട് കോലിയും റിഷഭ് പന്തും ഡല്‍ഹിക്കായി കളിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ഞാനായിരുന്നു റെയില്‍വേസിന്‍റെ പേസാക്രമണം നയിക്കുന്നത്. മത്സരത്തിന് മുമ്പ് ടീം അംഗങ്ങളെല്ലാം പറഞ്ഞിരുന്നു ഞാനായിരിക്കും കോലിയുടെ വിക്കറ്റെടുക്കുക എന്ന്.
‘മത്സരത്തിനായി ബസില്‍ വരുമ്പോഴാണ് ടീം ബസിന്‍റെ ഡ്രൈവര്‍ ഉപദേശിച്ചത്, ഓഫ് സ്റ്റംപിന് പുറത്ത് നാലാമത്തെയോ അഞ്ചാമത്തെയോ സ്റ്റംപില്‍ പന്തെറിഞ്ഞാല്‍ കോലിയെ എളുപ്പം വീഴ്ത്താനാവുമെന്ന്. എന്നാല്‍ കോലിയെ വീഴ്ത്താനാവുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടയിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരാളുടെ ബലഹീനതയെക്കാള്‍ എന്‍റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് കളിക്കാനാണ് ശ്രമിച്ചത്’ – ഹിമാന്‍ഷു പറയുന്നു. അങ്ങനെ പന്തെറിഞ്ഞതുകൊണ്ടാണ് കോലിയുടെ വിക്കറ്റ് നേടാനായതെന്നും ഹിമാന്‍ഷു ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ALSO READ; സി കെ നായിഡു ട്രോഫി; കർണ്ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ
കോലിക്ക് വേണ്ടി മാത്രം അങ്ങനെ പ്രത്യേക തൻഹരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹി താരങ്ങള്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് പരിശീലകന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അച്ചടക്കത്തോടെ പന്തെറിയാനാണ് എല്ലായ്പ്പോഴും ശ്രമിച്ചത്. ഇന്നിംഗ്സ് കഴിഞ്ഞപ്പോള്‍ ഡ്രസ്സിംഗ് റൂമിലെത്തി നന്നായി പന്തെറിഞ്ഞുവെന്ന് പറഞ്ഞു അഭിനന്ദിച്ചതായും ഹിമാന്‍ഷു പറഞ്ഞു.
രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ഇന്നിങ്‌സിനും 19 റണ്‍സിനുമാണ് ദില്ലി ജയിച്ചത്. 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും 86 റണ്‍സുമെടുത്ത ദില്ലിയുടെ സുമിത് മഥൂര്‍ ആണ് കളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ റെയില്‍വേയ്‌സ് 241 റണ്‍സ് നേടിയപ്പോള്‍ ദില്ലി 374 റണ്‍സിന്റെ മറുപടി നല്‍കി. റെയില്‍വേയ്‌സിന്റെ രണ്ടാം ഇന്നിങ്‌സ് ആകട്ടെ 114 റണ്‍സില്‍ ഒതുങ്ങി. ശിവം ശര്‍മയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് രണ്ടാം ഇന്നിങ്‌സില്‍ റെയില്‍വേയ്‌സിന്റെ പതനം വേഗത്തിലാക്കിയത്. നവദീപ് സെയ്‌നി രണ്ട് ഇന്നിങ്‌സുകളിലുമായി നാല് വിക്കറ്റെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here