
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ജനങ്ങളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിക്കും. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗവും നടക്കും.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ സൈബർ ആക്രമണം
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ സൈബർ ആക്രമണം. എല്ലാ സഹായവും ചെയ്തു തന്ന കശ്മീരി ഡ്രൈവർമാരായ മുസാഫിറും സമീറും തനിക്ക് സഹോദരങ്ങളെ പോലെയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് രൂക്ഷമായ സൈബർ ആക്രമണം. അതേസമയം സാഹചര്യത്തെ ധൈര്യമായി നേരിട്ട ആരതിയെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തുന്നുണ്ട്.
ഭീകരാക്രമണം നടന്ന് അടുത്തദിവസംവരെ എല്ലാ സഹായവും ചെയ്ത് തന്നെ ചേർത്തു പിടിച്ചത് കാശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറുമാണ്. ആ ദുരന്തമുഖത്ത് നിന്ന് തനിക്ക് കിട്ടിയത് രണ്ട് സഹോദരങ്ങളെ ആണെന്നും ആരതി ദുരന്തമുഖത്ത് തന്നെ സഹായിച്ച കശ്മീരികളെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അന്ന് നടന്ന സംഭവത്തെകുറിച്ചും ആരതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യമീഡിയയിൽ ആരതിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലുമെല്ലാം സഹായവുമായി കൂടെ നിന്നത് മുസാഫിറും സമീറുമായിരുന്നു. കശ്മീരിൽ നിന്നും തനിക്ക് കിട്ടിയ രണ്ട് സഹോദരങ്ങളാണ് അവരെന്നും ആരതി പറഞ്ഞു. ഇതിനെതിരെയാണ് സംഘപരിവാർ പ്രെഫൈലുകളിൽ നിന്നും വിദ്വേഷ കമൻ്റുകൾ വരുന്നത്.
അച്ഛനെ നഷ്ടമായതില്‍ മകള്‍ക്ക് വിഷമമില്ലെന്നും മുസ്ലിം സഹോദരങ്ങളെ കിട്ടിയതില്‍ സന്തോഷിക്കുകയാണ് തുടങ്ങിയ വിഷലിപ്തമായ കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നത്. അതേസമയം തീരാവേദനയിലും മരവിപ്പിലും സാഹചര്യത്തെ ധീരമായി നേരിട്ട ആരതിയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here