
അച്ചടക്കം പാലിച്ച് കോൺഗ്രസിന്റെ ചട്ടക്കൂടില്‍ നില്‍ക്കാന്‍ ശശി തരൂർ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ പബ്ലിസിറ്റി കിട്ടുമെന്നും പക്ഷെ അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം ഒളിയമ്പെയ്തു. കോണ്‍ഗ്രസുകാരനായി തുടരുമ്പോള്‍ പാര്‍ട്ടിയുടെ ചില മര്യാദകള്‍ കൂടി പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഷിക്കാഗോ ലീഡേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലേക്ക് അപ്രതീക്ഷിതമായി എത്തിയ തരൂരിന് എല്ലാ അവസരങ്ങളും പാർട്ടി നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം അദ്ദേഹത്തെ പ്രവര്‍ത്തക സമിതിയിൽ ഉള്‍പ്പെടുത്തി. ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും താനൊക്കെ എപ്പോഴാണ് പ്രവര്‍ത്തക സമിതിയില്‍ എത്തിയതെന്ന് അറിയാമല്ലോ. തിരുവനന്തപുരത്ത് മത്സരിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അത് അംഗീകരിച്ചു.
ആദ്യമായി ലോക്‌സഭയിലേക്ക് എത്തിയപ്പോള്‍ തന്നെ മന്ത്രിയാക്കി. പാര്‍ട്ടിയില്‍ വലിയ ഉയര്‍ച്ചയാണ് തരൂരിന് ഉണ്ടായത്. ശശി തരൂരിന്റെ എല്ലാ കഴിവുകളും അംഗീകരിക്കുമ്പോള്‍ തന്നെ പാര്‍ട്ടി മര്യാദകള്‍ കൂടി പാലിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

