
കോൺഗ്രസിലെ ദളിത് വിഭാഗം നേതാക്കൾക്കിടയിൽ രൂക്ഷമായ പ്രതിഷേധം പുകയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിനെ ചിറയിൻകീഴ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ ദളിത് നേതാക്കൾ സംയുക്തമായി യോഗം ചേർന്ന് പ്രതിഷേധം അറിയിച്ചു.
പാർട്ടി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും, ഓരോ തവണ അവസരം നൽകിയിട്ടും പരാജയപ്പെടുന്ന രമ്യാ ഹരിദാസിനെ വീണ്ടും കെട്ടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡന്റ് പദവിയും രാഷ്ട്രീയകാര്യ സമിതി അംഗത്വവും ഉൾപ്പെടെയുള്ള ഉന്നത പദവികൾ രമ്യയ്ക്ക് നൽകിയിട്ടും വീണ്ടും സ്ഥാനാർത്ഥിത്വത്തിനായി അവരെത്തന്നെ പരിഗണിക്കുന്നത് നീതിയല്ലെന്നാണ് നേതാക്കൾ പറയുന്നത്.
ജില്ലയിലെ മറ്റ് ദളിത് നേതാക്കളെയും അർഹമായ രീതിയിൽ പരിഗണിക്കണമെന്നും, മണ്ഡലങ്ങളിൽ ദളിത് പ്രതിനിധികളെ മത്സരിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അടൂർ പ്രകാശിന്റെ വ്യക്തിപരമായ താല്പര്യമാണ് രമ്യയെ മണ്ഡലത്തിൽ അടിച്ചേൽപ്പിക്കുന്നതിന് പിന്നിലെന്നും, മണ്ഡലത്തിലെ ആരും തന്നെ അവരെ അംഗീകരിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
പാർട്ടിയെ ചിലരുടെ സ്ഥാപിത താല്പര്യങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും വ്യക്തമാക്കിയ നേതാക്കൾ, തീരുമാനം മാറ്റുന്നത് വരെ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

