കര്‍ണ്ണാടകയില്‍ വടി കൊടുത്ത് അടി വാങ്ങി കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടകയില്‍ വാഗ്ദാന പെരുമഴയുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ നടത്തിയ പ്രഖ്യാപനത്തിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുകയാണ് ബിജെപി.

കഴിഞ്ഞ ദിവസം ബെല്ലാരിയിലെ പ്രചാരണ യോഗത്തില്‍ ഇവിടുത്തെ ജീന്‍സ് നിര്‍മിക്കുന്ന അപ്പാരല്‍ പാര്‍ക്കിനായി 5000 കോടി രൂപയാണ് രാഹുല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തുക വേദിയില്‍ ഉണ്ടായിരുന്ന പാര്‍ട്ടി നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയോട് രാഹുലിന് ചോദിക്കേണ്ടി വന്നു. ഇതിന്റെ വീഡിയോ ഉപയോഗിച്ചാണ് ബിജെപി പ്രചാരണം.

കോണ്‍ഗ്രസ് നല്‍കുന്നത് പൊളളയായ വാഗ്ദാനങ്ങളാണെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്. സുര്‍ജേവാലയോട് രാഹുല്‍ ഗാന്ധി സംശയം ചോദിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് ബിജെപി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഇങ്ങനെയാണ് രാഹുലും കോണ്‍ഗ്രസും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഉറപ്പുകള്‍ നല്‍കുന്നത് എന്നാണ് ബിജെപിയുടെ തിരിച്ചടി. എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് പോലും ഇവര്‍ക്ക് ഒരു ധാരണയുമില്ലെന്നും എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ പരിഹസിച്ചു.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലുമൊക്കെ കോണ്‍ഗ്രസിന്റെ പരാജയപ്പെട്ട വാഗ്ദാനങ്ങള്‍ ഇപ്പോള്‍ കര്‍ണാടകയിലും നല്‍കുന്നത്. ഈ വാഗ്ദാനങ്ങള്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഒരിക്കലും ഗൗരവത്തോടെ എടുക്കില്ലെന്നും ബംഗലൂരു സൗത്ത് എംപി കൂടിയായ തേജസ്വി സൂര്യ പറഞ്ഞു.

പറയുന്നതെല്ലാം വ്യാജമാണെന്ന് മാത്രമാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളിലെ ഉറപ്പെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇത്തരം വാഗ്ദാനങ്ങളിലൂടെ കര്‍ണാടകയിലെ ജനങ്ങളുടെ അഭിമാനമാണ് രാഹുല്‍ ഇല്ലാതാക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉള്‍പ്പെടെ അഞ്ച് ഉറപ്പുകളാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്. വനിതാ ഗൃഹനാഥയ്ക്ക് 2000 രൂപ വീതവും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരിയും ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ നല്‍കിയാണ് നിലവില്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രചരണം കൊഴുപ്പിക്കുന്നത്. കര്‍ണാടകയില്‍ മെയ് 10നാണ് വോട്ടെടുപ്പ്. മെയ് 13 ന് വോട്ടെണ്ണല്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News