
റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ യുവതിക്ക് ഒപ്പം താമസിച്ചിരുന്ന പ്രതി അതുൽ സത്യൻ കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. റാന്നി കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി ഇരട്ടപ്പനയ്ക്കൽ രഞ്ജിതയാണ് കൊല്ലപ്പെട്ടത്.
2023 ജൂൺ 24 ന് ആയിരുന്നു അരുംകൊല നടന്നത്. അതുൽ സത്യൻ വാളുമായി രഞ്ജിതയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ യുവതിയെ വെട്ടി വീഴ്ത്തി. യുവതിയുടെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിൽ ആയിരുന്നു കൊലപാതകം. മക്കളുടെ മുന്നിലിട്ടായിരുന്നു രഞ്ജിതയെ ക്രൂരമായി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിച്ച രഞ്ജിതയുടെ അമ്മയെയും അച്ഛനെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
കാപ്പാ കേസിൽ ഉൾപ്പെട്ട അതുൽ കൊലപാതകം, കഞ്ചാവ് കടത്ത് കേസുകളിലും പ്രതിയാണ്. അതുലും രഞ്ജിതയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. കുറച്ചു നാളായി ഇരുവരും പിണക്കത്തിലായിരുന്നതിനാൽ രഞ്ജിത അവരുടെ വീട്ടിലായിരുന്നു താമസം. ഇവിടെ എത്തിയാണ് പ്രതി കൊലപാതകം നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

