
കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ഓസ്ട്രേലിയയിലെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ മുൻ അദ്ധ്യക്ഷന് 40 വർഷം തടവ് ശിക്ഷ. സിഡ്നിയിലെ ഡൗനിങ് സെന്റർ ജില്ലാ കോടതിയാണ് ഹിന്ദു കൗൺസിൽ വക്താവ് കൂടിയായ ബലേഷ് ധൻകറിനെ പീഡനക്കേസിൽ ശിക്ഷിച്ചത്. 30 വർഷത്തേക്ക് ഇയാൾക്ക് പരോൾ നൽകരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അഞ്ച് കൊറിയൻ യുവതികളെയാണ് ഇയാൾ പീഡിപ്പിച്ചത്. വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകി സ്ത്രീകളെ സിഡ്നിയിലെ വീട്ടിലെത്തിച്ച് ലഹരി മരുന്ന് നൽകി മയക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ആയിരുന്നു ഇയാൾ ചെയ്തിരുന്നത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇരകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദുർബലരായ സ്ത്രീകൾക്കെതിരെ നടന്ന ആസൂത്രിതവും ഭയാനകവുമായ
പീഡനമാണിതെന്ന് കോടതി വിലയിരുത്തി. ബലാത്സംഗം ചെയ്തതിന് 13 കേസുകളും പീഡിപ്പിക്കുന്നതിനായി ലഹരി വസ്തുക്കൾ നൽകിയതിന് ആറ് കേസുകളുമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുളളത്. ഇന്റിമേറ്റ് വീഡിയോകൾ പകർത്തിയതിന് 17 കേസുകളും ഇയാൾക്കെതിരെയുണ്ട്.
കൊറിയൻ യുവതികളോട് പ്രത്യേക താത്പര്യമുണ്ടായിരുന്ന ഇയാൾ കൊറിയൻ-ഇംഗ്ലീഷ് പരിഭാഷകരുടെ ജോലിയുണ്ടെന്ന് പറഞ്ഞ് വ്യാജ പരസ്യം നൽകിയാണ് യുവതികളെ വലയിലാക്കിയിരുന്നത്. മുറിയിലെ ക്ലോക്കിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഇരകളുടെ എല്ലാ വിവരങ്ങളും ഇയാൾ പ്രതേകം സൂക്ഷിക്കുകയും ചെയ്തിരുന്നു. 2023ൽ ബലേഷ് കുറ്റക്കാരനാണെന്ന് സിഡ്നി ജൂറി കണ്ടെത്തിയിരുന്നു. 2018 ജനുവരി മുതൽ ഒക്ടോബർ വരെ 39 കുറ്റങ്ങളാണ് ബലേഷ് ധൻകറിനെതിരെ ചുമത്തിയിട്ടുളളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


