
സ്വർണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് പുറപ്പെടുവിച്ച പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ 1 മുതൽ പൂർണ്ണതോതിൽ നടപ്പിലാകും. ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമായ ഈ ഉത്തരവ്, സ്വർണപ്പണയ വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വായ്പ എടുക്കാവുന്ന തുക, സ്വർണത്തിന്റെ മൂല്യം നിശ്ചയിക്കുന്ന രീതി, ലേല നടപടികൾ എന്നിവയിലെല്ലാം പ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണപ്പണയ സ്ഥാപനങ്ങൾ സമയം നീട്ടി ചോദിച്ചിട്ടുണ്ടെങ്കിലും ആർബിഐ ഇതുവരെ അനുകൂലമായ മറുപടി നൽകിയിട്ടില്ല.
സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ച് നൽകാവുന്ന വായ്പാ തുകയിൽ പുതിയ സ്ലാബുകൾ നിശ്ചയിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ആശ്വാസമായി 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണവിലയുടെ 85% വരെ തുക ലഭിക്കും. എന്നാൽ ഉയർന്ന തുകയുടെ വായ്പകൾക്ക് ഈ പരിധി കുറയും. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണവിലയുടെ 80 ശതമാനവും, 5 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 75 ശതമാനവും മാത്രമേ വായ്പയായി അനുവദിക്കൂ. സ്വർണത്തിന്റെ മൂല്യം കണക്കാക്കുമ്പോൾ വായ്പാ കാലാവധി കഴിയുമ്പോഴുള്ള പലിശ കൂടി ഉൾപ്പെടുത്തുമെന്നതിനാൽ ലഭിക്കുന്ന തുകയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
ALSO READ : കോടിശ്വരൻ തൃശൂരിൽ? സ്ത്രീ ശക്തി.എസ്.എസ്. 513 ലോട്ടറി ഫലം പുറത്ത്
കുടിശികയില്ലാത്ത വായ്പകൾ പലിശയടച്ച് പുതുക്കുന്നതിന് തടസ്സമില്ല. 2.5 ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകൾക്ക് വിശദമായ ക്രെഡിറ്റ് പരിശോധനകൾ (Credit Appraisal) ആവശ്യമില്ല. 12 മാസ കാലാവധിയുള്ള ‘ബുള്ളറ്റ് റീപേയ്മെന്റ്’ വായ്പകൾ (കാലാവധി അവസാനം മുതലും പലിശയും അടയ്ക്കുന്നവ) അടിയന്തര ആവശ്യങ്ങൾക്കായി എടുക്കുന്നതാണെങ്കിൽ അവ പുതുക്കാനും അവസരമുണ്ട്. സ്വർണക്കട്ടികൾ പണയമായി സ്വീകരിക്കില്ലെന്നും നിർദ്ദേശമുണ്ട്. ആഭരണങ്ങൾ കൂടാതെ 50 ഗ്രാം വരെയുള്ള സ്വർണ്ണനാണയങ്ങളും 500 ഗ്രാം വരെയുള്ള വെള്ളിനാണയങ്ങളും മാത്രമേ പണയം വെക്കാനാവൂ. ഒരാൾക്ക് പരമാവധി ഒരു കിലോ സ്വർണം വരെ മാത്രമേ പണയമായി നൽകാൻ സാധിക്കൂ.
സ്വർണം പണയം വെക്കുമ്പോൾ ആഭരണത്തിന്റെ തൂക്കം, പരിശുദ്ധി, ചിത്രം എന്നിവ ഉൾപ്പെടുത്തിയ സർട്ടിഫിക്കറ്റ് സ്ഥാപനങ്ങൾ നൽകണം. പണയം തിരിച്ചെടുത്താൽ 7 പ്രവൃത്തിദിവസത്തിനകം സ്വർണം തിരികെ നൽകിയിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ പ്രതിദിനം 5,000 രൂപ വീതം സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം. ലേല നടപടികളിലും ആർബിഐ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയാൽ നോട്ടീസ് നൽകി ഒരു മാസം കഴിഞ്ഞു മാത്രമേ ലേലം തുടങ്ങാവൂ. സ്വർണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനത്തിൽ കുറഞ്ഞ തുകയ്ക്ക് ലേലം നടത്താൻ പാടില്ലെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


