സങ്കീർണമായ മനുഷ്യബന്ധങ്ങളുടെ തീവ്രത മലയാളികൾ ഒരുകാലത്ത് കണ്ടത് പത്മരാജൻ സംവിധാനം ചെയ്ത മാസ്‍മരികമായ മോഹൻലാൽ ചിത്രമായ തൂവാനത്തുമ്പികളിലൂടെയാണ്. മണ്ണാറത്തൊടി ജയകൃഷ്ണനെന്ന മോഹൻലാലിന്റെ കഥാപാത്രം ഇന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുകയാണ്. വർഷങ്ങൾ ഒരുപാട് കടന്നുപോയെങ്കിലും ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും തൂവാനത്തുമ്പികൾ കണ്ടവർ ഇന്നും മറന്നുകാണില്ല. ജയകൃഷ്ണൻ എന്ന നായക കഥാപാത്രം തൃശ്ശൂർ പൂത്തോളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന കാരിക്കത്ത് ഉണ്ണിമേനോൻ എന്ന മനുഷ്യനാണ്.
തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത അംശങ്ങളുപയോഗിച്ചാണ് പത്മരാജൻ ജയകൃഷ്ണനെ മെനഞ്ഞത്. ഇപ്പോഴിതാ വെള്ളിത്തിരയിലെ ജയകൃഷ്ണനും യഥാർത്ഥ ജീവിതത്തിലെ ജയകൃഷ്ണനും ആദ്യമായി നേരിൽ കണ്ടിരിക്കുകയാണ്. ഒരു സ്വകാര്യ യൂട്യൂബ് ചാനലാണ് കഥയാത്ര എന്നുപേരിട്ട ഡോക്യുഫിക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച കഥയാത്ര മോഹൻലാലിലേക്കുള്ള ഉണ്ണിമേനോന്റെയും ഉണ്ണിമേനോനിലേക്കുള്ള മോഹൻലാലിന്റെയും യാത്രയാണ്. ജിജോ ജോസഫ്(ക്രിയേറ്റീവ് ഡയറക്ടർ), മിൽട്ടൺ പി.ടി. (ഛായാഗ്രഹണം), ജോൺകുട്ടി(എഡിറ്റിങ്),സൂരജ് എസ്.കുറുപ്പ്(സംഗീതം) തുടങ്ങി ദൃശ്യമാധ്യരംഗത്തെയും സിനിമാമേഖലയിലെയും പ്രമുഖരാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്.
അരമണിക്കൂർ ദൈർഘ്യമുള്ള കഥയാത്രയിൽ മോഹൻലാലും ഉണ്ണിമേനോനും തമ്മിലുള്ള സംഭാഷണമാണുള്ളത്.ആരാണ് ഈ ക്ലാര എന്ന് മോഹൻലാൽ കുസൃതിയോടെ ഉണ്ണിമേനോനോട് ചോദിക്കുമ്പോൾ ആ മുഖത്ത് വിരിയുന്നൊരു ചിരിയുണ്ട്. അതുപോലെ ഒട്ടനേകം ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് കഥയാത്രയുടെ ഭംഗി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

