ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നു പോകുന്നത്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ

സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നു പോകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 60% ത്തിന്റെ കുറവ്. സാധാരണ കാലവർഷം തിമിർത്ത് പെയ്യുന്നവയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ലഭിക്കേണ്ട 70% ലധികം മഴയും ലഭിച്ചിട്ടില്ല. കെഎസ്ഇബി, ജലസേചന അണക്കെട്ടുകളിൽ പലയിടങ്ങളിലും ശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15% മാത്രം ജലമാണ്.

കണ്ണൂർ, കാസർഗോഡ്, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഈ സമയം ലഭിക്കേണ്ട 60% ത്തോളം മഴ ലഭിച്ചിട്ടില്ല. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. 328 മില്ലിമീറ്റർ, ലഭിക്കേണ്ടിയിരുന്നത് 476 മില്ലിമീറ്ററും.എറണാകുളം, തിരുവനന്തപുരം ആലപ്പുഴ ജില്ലകളിൽ 45% ത്തോളം കുറവ് മഴയാണ് ലഭിച്ചത്.

കാലവർഷം ആരംഭിച്ച് ഇതിനോടകം കേരളത്തിൽ ലഭിക്കേണ്ടിയിരുന്നത് 600 മില്ലിമീറ്റർ മഴയായിരുന്നു. എന്നാൽ ലഭിച്ചത് 240 മില്ലിമീറ്റർ മഴയാണ്. ശതമാന കണക്കിൽ 60% ത്തിന്റെ വലിയ കുറവ്. 637 മില്ലിമീറ്റർ മഴ ലഭിക്കേണ്ട വയനാട്ടിൽ പെയ്തത് 135 മില്ലിമീറ്റർ മഴ. 79 % ത്തിന്റെ കുറവ്. 816 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കോഴിക്കോട് 75 % കുറവ് മഴയാണ് ലഭിച്ചത്. 207 മില്ലി മീറ്റർ മഴ. 71 % കുറവ് മഴ ലഭിച്ച ഇടുക്കി ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത് 680 മില്ലിമീറ്റർ മഴ. പെയ്തതാകട്ടെ 196 മില്ലിമീറ്ററും.

തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസണിന്റെ തുടക്കം തന്നെ കേരളത്തിൽ മഴകുറയാൻ കാരണമായി വിലയിരുത്തുന്ന കാരണങ്ങൾ ഇവയാണ്. മെയ് അവസാനമോ ജൂൺ ആദ്യമോ ആയി എത്തേണ്ട കാലവർഷം ഇത്തവണ വൈകി. കാലവർഷം കേരളത്തിലെത്തിയത് ജൂൺ എട്ടിന്. മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം ജൂൺ 21- 22 വരെ പ്രകടമായിരുന്നു. അത് കേരളത്തിലേക്കുള്ള കാലവർഷക്കാറ്റിനെ ദുർബലമാക്കി.

also read; മോദിയുടെ വസതിയിൽ ബിജെപി നേതാക്കളുടെ അടിയന്തരയോഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here