
മദ്യപിക്കാൻ വെള്ളം കൊടുക്കാൻ വിസമ്മതിച്ച ഒമ്പതുവയസുകാരനെ ബന്ധു വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. യശ് പാൽ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ധനേഷ് യാദവിനെ സഹാവർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പേരിടൽ ചടങ്ങിനിടെ മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയുടെ വയറ്റിൽ വെടിവയ്ക്കുകയായിരുന്നു. യശ് പാലിന്റെ അമ്മാവൻ അനുജ് പറയുന്നതനുസരിച്ച്, ബന്ധുക്കളും ഗ്രാമവാസികളും ചടങ്ങിനായി ഒത്തുകൂടിയ സമയത്താണ് ധനേഷ് യാദവ് കുട്ടിയോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. പിന്നീട് കുട്ടി വെള്ളം നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് പ്രതി ക്ഷുഭിതനാകുകയും കുട്ടിയുടെ വയറ്റിൽ വെടിവയ്ക്കുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ യശ് പാലിനെ ആദ്യം കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് അലിഗഡിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസമാണ് കുട്ടി മരിച്ചത്. യശ് പാലിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി എസ്എച്ച്ഒ ഗോവിന്ദ് ബല്ലഭ് ശർമ്മ അറിയിച്ചു.
സംഭവസ്ഥലത്തുനിന്നും ഒളിവിൽ പോയ പ്രതിയെ പിന്നീട് ഖിതൗലി കനാൽ പാലത്തിന് സമീപത്തുവച്ചാണ് പോലീസ് പിടികൂടിയത്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

