വലയെറിഞ്ഞത് കായലിലല്ല, മലയാളികളുടെ മനസ്സിൽ… അനശ്വര ഗാന രചയിതാവ് പി ഭാസ്കരൻ്റെ ഓർമയ്ക്ക് ഇന്ന് 17 വയസ്

മണ്ണിന്റെയും മാമ്പുവിന്റെയും മണമുള്ള നാട്ടു മൊഴികളുടെ ചേലുള്ള പാട്ടുകളിലൂടെ അറിയപ്പെടുന്ന കവി. ലളിതമായ വരികള്‍ കൊണ്ട് സുന്ദരമായ പാട്ടുകളും കവിതകളും…

ഓര്‍ക്കുക വല്ലപ്പോഴും പോലെ അനശ്വര കവിതകള്‍ എഴുതിയ പി ഭാസ്‌കരന്‍ അതേ ഭംഗിയോടെ സിനിമ ഗാനങ്ങളും എഴുതി.

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍…. കായലരികത്ത് വളയെറിഞ്ഞപ്പോൾ വല കിലുക്കിയ സുന്ദരി, നളദമയന്തി കഥയിലെ അരയന്നം പോലെ എന്നിങ്ങനെ മലയാളികൾ നെഞ്ചേറ്റിയ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച അനശ്വര എഴുത്തുകാരൻ അതാണ് പി ഭാസ്കരൻ.

ALSO READ:  കർഷകസമരം 13ാം ദിവസം: സർക്കാരിന്റെ നഷ്ടപരിഹാരം നിഷേധിച്ച് കൊല്ലപ്പെട്ടയാളിന്റെ കുടുംബം

1924 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂരില്‍ ജനനം. വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്‌കരന്‍ 1942ല്‍ ക്യുറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയില്‍വാസം അനുഭവിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളും, നാടക വിപ്ലവഗാന രചനയും നടത്തിയ, മലയാളത്തിലെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത, പത്രപ്രവര്‍ത്തകനായിരുന്ന പി ഭാസ്‌കരന്, ഒരു മേഖലയും അന്യമായിരുന്നില്ല.

രാമു കാര്യാട്ടും പി ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്ത് 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള സിനിമയെന്ന പേര് സ്വന്തമാക്കി. ഇതടക്കം രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍. ഒറ്റക്കമ്പിയുള്ള തംബുരു എന്ന ആത്മകഥാ കാവ്യത്തിന് 1981 ലെ ഓടക്കുഴല്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും.
മികച്ച ഗാനരചനയ്ക്ക് മൂന്ന് തവണ സംസ്ഥാന അവാര്‍ഡ്. സമഗ്ര സംഭാവനക്കുള്ള ജെസി ഡാനിയല്‍ പുരസ്‌കാരം. അങ്ങനെ ഒട്ടേറെ അംഗീകാരങ്ങള്‍ പി ഭാസ്‌കരനെ തേടിയെത്തി.

ALSO READ:  ആറ്റുകാല്‍ പൊങ്കാല; 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു

അതിമനോഹരമായ ഒട്ടനവധി ഗാനങ്ങള്‍. പി ഭാസ്‌കരന്‍ എഴുതിയ എണ്ണിയാല്‍ ഒടുങ്ങാത്ത പാട്ടുകളുടെ മാധുര്യം അദ്ദേഹം ഓര്‍മയായി 16 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും മലയാളികളുടെ ചുണ്ടില്‍ നിന്ന് മാഞ്ഞ് പോയിട്ടില്ല. പുതുതലമുറയ്ക്കും ആസ്വദിക്കാം ആ ഗാനമാധുര്യം വേണ്ടുവോളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here