
പാർവതി യുഎസ്
മലയാളം,തമിഴ് ,ഹിന്ദി,സിനിമകളിൽ തന്റേതായ ശബ്‍ദം കൊണ്ടും ശരീര ഭാഷ കൊണ്ടും ഒരു കാലഘട്ടത്തെ വിറപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത നടനായിരുന്നു രഘുവരൻ. ആ അതുല്യ പ്രതിഭയുടെ ഓർമദിനമാണ് ഇന്ന്. വെറുമൊരു വില്ലനായി ഒതുങ്ങാതെ കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞതാണ് അദ്ദേഹത്തിൻ്റെ ജീവിതയത്ര .1958 ഡിസംബർ 11 -നു പാലക്കാട്ടെ കൊല്ലംങ്കോട് ആണ് രഘുവരൻ ജനിച്ചത്. അഭിനയത്തിനോടുള്ള അടങ്ങാത്ത മോഹം കാരണം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
1979 മുതൽ 1983 വരെ അദ്ദേഹം തന്റെ അഭിനയപാടവം തെളിയിച്ചത് ചെന്നൈയിലെ “ചെന്നൈ കിംഗ്‌സ് ” എന്ന നാടക സംഘത്തിലൂടെ ആയിരുന്നു. നാടകവേദിയിലെ ആ അഭിനയസമ്പത്തുമായി “ഒരു മനിതനിൻ കഥ” എന്ന തമിഴ് സീരിയലിലൂടെ ആണ് അദ്ദേഹം ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്. തുടർന്ന് “സ്വപ്ന തിങ്കൾഗൾ”എന്ന കന്നഡ സിനിമയിലൂടെ അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് വിവിധ ഭാഷകളിൽ ചെറുതും വലുതുമയ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1982 ൽ മലയാളത്തിൽ “കക്ക” എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും അതേ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രമായ “ഏഴാവതു മനിതനിൽ ” ആനന്ദ് എന്ന കഥാപാത്രം അദ്ദേഹത്തെ നായകനായി അടയാളപെടുത്തി. പരിസ്ഥിതിക്ക് വേണ്ടി പോരാടുന്ന ആ എൻജിനീയർ വേഷം ദേശീയ പുരസ്കാരം നേടി . മലയാളികൾ രഘുവരന്റെ അഭിനയ പൂർണത കണ്ടത് 1992 -ലെ “ദൈവത്തിന്റെ വികൃതികൾ ” എന്ന ചിത്രത്തിലാണ് . “അൽഫോൺസോ” എന്ന മന്ത്രികനായി അദ്ദേഹം നടത്തിയ അഭിനയ വിസ്മയത്തിനു കേരളം സംസ്ഥാന സർക്കാരിന്റെ പ്രേത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായി.
Also read: രൺവീർ സിംഗിനെ പിന്നിലാക്കി അനശ്വര രാജൻ! ഐഎംഡിബി പട്ടികയിൽ ഒന്നാമതെത്തി മലയാളി താരം
“ബാഷ” എന്ന സിനിമയിലെ ആന്റണി എന്ന വില്ലൻ വേഷം അദ്ദേഹത്തിന് ഒരു കൾട്ട് പദവി നൽകി.അലറിവിളിക്കാതെ ശാന്തമായ സംഭാഷണങ്ങളും തീഷ്ണമായ കണ്ണുകളും കൊണ്ട് പ്രേക്ഷകരെ ഭയപെടുത്തിയ സ്റ്റൈലിഷ് വില്ലൻ ആയിരുന്നു അദ്ദേഹം. ഉയരമുള്ള ശരീരവും വിരലുകളുടെ ചലനവും കൊണ്ട് അദ്ദേഹം സ്‌ക്രീനിൽ നിഗൂഢത നിറച്ചു . 300 -ലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം “തുടക്കം ” എന്ന തമിഴ് സിനിമക്ക് വേണ്ടി മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൽ കലാം ആയും അഭിനയിച്ചു. “യാരടി നീ മോഹിനി ” എന്ന ചിത്രമായിരുന്നു അവസാനമായി അദ്ദേഹം അഭിനയിച്ചത് .വില്ലൻ വേഷങ്ങളിൽ നിന്ന് മാറി സ്നേഹനിധിയായ ഒരു അച്ഛനായി അദ്ദേഹം ആ ചിത്രത്തിൽ നിറഞ്ഞാടി. കക്കയിലെ നിഷ്കളങ്കനായ ചെറുപ്പകാരനിൽ തുടങ്ങി ബാഷയിലെ ക്രൂരനായ ആന്റണിയായും മയ്യഴിയിലെ നിഗൂഢതയുള്ള അല്ഫോന്സയായതും ഒടുവിൽ വാസുസേവന്റെ സ്നേഹനിധിയായ അച്ഛനായും രഘുവരൻ പൂർത്തിയാക്കിയയത് സമാനതകൾ ഇല്ലാത്ത ഒരു അഭിനയയാത്ര ആണ് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

