ജനകീയ സിനിമയുടെ അതികായന്‍ ജോണ്‍ എബ്രഹാം ഓര്‍മ്മയായിട്ട് 36 വര്‍ഷം

ജനകീയ സിനിമയുടെ അതികായന്‍ ജോണ്‍ എബ്രഹാം ഓര്‍മ്മയായിട്ട് 36 വര്‍ഷം. കോഴിക്കോട് മിഠായി തെരുവിലെ ഒരു ഹോട്ടലിന്റെ മട്ടുപ്പാവില്‍ നിന്ന് കാല്‍ വഴുതി വീണാണ് ജോണ്‍ എബ്രഹാം നമ്മെ വിട്ടുപിരിഞ്ഞത്. ജനകീയ സിനിമയുടെ പിതാവായ ജോണ്‍ എബ്രഹാമിന്റെ സൃഷ്ടി പുസ്തകത്തിലുള്ളത് നാലേ നാല് സിനിമകള്‍.

ഏറ്റവും മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തവയില്‍ അദ്ദേഹത്തിന്റെ അമ്മ അറിയാനും ഉള്‍പ്പെടുന്നു. അഗ്രഹാരത്തിലെ കഴുതയും ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങളും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ആധുനിക സിനിമയുടെ വക്താവായിരിക്കുമ്പോഴും അവ ജനകീയമാക്കാന്‍ ജോണ്‍ എബ്രഹാമിന് കഴിഞ്ഞിരുന്നു എന്നതിന് ഉദാഹരണമാണ് അമ്മ അറിയാന്‍ എന്ന ചിത്രം തന്നെ.

1937 ഓഗസ്റ്റ് 11ന് ചങ്ങനാശ്ശേരിയിലെ കുട്ടനാട്ടിലെ ചേന്നങ്കരി വാഴക്കാട്ട് എബ്രഹാമിന്റെയും അടിമാത്ര സാറാമ്മയുടെയും മകനായാണ് ജോണിന്റെ ജനനം. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്നും ബിരുദമെടുത്തു. എല്‍.ഐ.സി യില്‍ ജോലിയും കിട്ടി. തുടര്‍ന്ന് 1965 ല്‍ ജോലി രാജി വെച്ച് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.

ഫിലിം ഡിവിഷനു വേണ്ടി ഹിമാലയത്തെ കുറിച്ചുള്ള ഡോക്യുമെന്ററി അദ്ദേഹം സംവിധാനം ചെയ്തു. മണി കൗളിന്റെ ഉസ്‌കീ റോട്ടീ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു. ജോണിന്റെ ആദ്യ മലയാള സിനിമ വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ചായിരുന്നു ഈ സിനിമയുടെ ഇതിവൃത്തം.

തികച്ചും മൗലികമായ സൃഷ്ടികളായിരുന്നു ജോണ്‍ എബ്രഹാമിന്റേത്. അദ്ദേഹം സിനിമയുടെ വേറിട്ടുള്ള ചില കാഴ്ചകള്‍ അവശേഷിപ്പിച്ചാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. 1987 മേയ് 30 ന് കോഴിക്കോട്ടെ മിഠായി തെരുവിലുള്ള ഒരു ചെറിയ ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്ന് ജോണ്‍ എബ്രഹാം അവിചാരിതമായി വീണു മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here