
തെലങ്കാനയിൽ ബുൾഡോസർ രാജ് നടപ്പിലാക്കുന്ന ‘ഹൈഡ്ര’ എന്ന ടീമിന്റെ പേര് അഡോൾഫ് ഹിറ്റ്ലറിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിച്ചതാണെന്ന് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്‌ഡി. ബാംഗ്ലൂരിൽ നടന്ന ‘ദി ഹിന്ദു ഹഡിൽ: ഇന്ത്യ ഇൻ ഡയലോഗ്’ എന്ന കോൺക്ലേവിൽ സംസാരിക്കവെയാണ് രേവന്ത് റെഡ്‌ഡി ഈ വിവാദ പരാമർശം നടത്തിയത്.
ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി (HYDRA) എന്നതിന്റെ പേരും ആശയവും ജർമൻ ഏകാധിപതിയായ അഡോൾഫ് ഹിറ്റ്ലറിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിച്ചതാണെന്നാണ് രേവന്ത് റെഡ്‌ഡി പറഞ്ഞത്. രൂക്ഷ വിമർശനമാണ് ഇതിനുപിന്നാലെ ഉയർന്നുവന്നത്. ഹിറ്റ്ലറുടെ പ്രിയപ്പെട്ട വാക്കാണ് ഹൈഡ്ര. അങ്ങനെയാണ് താനും തന്റെ കോർ ടീമിന് ഈ പേരിട്ടതെന്ന് രേവന്ത് റെഡ്‌ഡി പറഞ്ഞു.
ഈ സംഭവത്തെത്തുടർന്ന് തെലങ്കാന മാധ്യമപ്രവർത്തക രേവതിയും രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. 6 ദശലക്ഷത്തോളം ആളുകളെ ക്രൂരമായി കൊന്നുകളഞ്ഞ ഹിറ്റ്ലറാണ് ഒരു ഗവണ്മെന്റ് ഏജൻസിക്ക് പിന്നിലെ പ്രചോദനം എന്ന് പറയുന്ന രേവന്ത് റെഡ്‌ഡിയുടെ ആത്മവിശ്വാസത്തെയാണ് രേവതി വിമർശിച്ചത്. ഹൈഡ്രയെ വിമർശിച്ചപ്പോൾ തനിക്ക് മുമ്പ് ആക്രമണം നേരിടേണ്ടി വന്നെന്നും അവർ പറഞ്ഞു. ഇപ്പോൾ തെലങ്കാന മുഖ്യമന്ത്രി തന്നെ അത് സ്ഥിരീകരിച്ചിരിക്കുകയാണെന്ന് രേവതി കൂട്ടിച്ചേർത്തു.
പ്രകൃതി ദുരന്തങ്ങൾ നേരിടുക, പൊതുസ്വത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2024 ജൂലൈയിൽ തെലങ്കാന സർക്കാർ ഈ ഏജൻസി രൂപീകരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

