ബ്ലോക്ക് അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം; കോൺഗ്രസിൽ പൊട്ടിത്തെറി

കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ ജില്ലകളില്‍ പൊട്ടിത്തെറി. എ-ഐ വിഭാഗത്തെ തഴഞ്ഞ് വി.ഡി സതീശന്‍ പട്ടിക അട്ടിമറിച്ചെന്ന് ആക്ഷേപം. എറണാകുളം, ആലപ്പുഴ ഡി.സി.സി യോഗങ്ങള്‍ എ-ഐ വിഭാഗം ബഹിഷ്‌കരിച്ചു. കെ.പി.സി.സി ഭാരവാഹികള്‍ കെ.സുധാകരന് പരാതി നല്‍കിതായാണ് സൂചന. പട്ടികയില്‍ അപാകതയുണ്ടെന്ന് പരസ്യപ്രതികരണവുമായി എം.കെ രാഘവന്‍ എംപിയും രംഗത്തെത്തി.

തിരുവനന്തപുരം,കോട്ടയം,മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടെ 78 ബ്ലോക്ക് അധ്യക്ഷമാരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഏറണാകുളത്ത് മൂന്ന് ബ്ലോക്കുകളില്‍ തര്‍ക്കം തുടരുകയാണ്. ഏറണാകുളത്ത് വി.ഡി സതീശനും ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും ഏകപക്ഷീയമായി പട്ടിക അട്ടിമറിച്ചെന്നാണ് ആക്ഷേപം. കെപിസിസി ഭാരവാഹി അടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

തര്‍ക്കം രൂക്ഷമായതോടെ പിറവത്തും തൃക്കാക്കരയിലും അധ്യക്ഷ പ്രഖ്യാപനം നീട്ടിയിരിക്കുകയാണ്. ഇതിനെതിരെ ജില്ലയിലെ നേതാക്കള്‍ കെപിസിസി അധ്യക്ഷന് നേരിട്ട് പരാതി നല്‍കിയെന്നാണ് വിവരം. കെപിസിസി ഭാരവാഹികളുടെ ബ്ലോക്കുകളില്‍ അവരുടെ നിര്‍ദേശത്തിന് മുന്‍ഗണന നല്‍കണമെന്നാണ് നേരത്തെ ഉണ്ടാക്കിയ ധാരണ. ഇത് നടപ്പായില്ലെന്ന് മാത്രമല്ല എംപിമാരെയും കേള്‍ക്കണമെന്ന നിര്‍ദേശവും പരിഗണിച്ചില്ല.

എ-ഐ വിഭാഗം നേതാക്കളും വലിയ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന എറണാകുളം, ആലപ്പുഴ ഡിസിസി യോഗങ്ങള്‍ എ-ഐ വിഭാഗം ബഹിഷ്‌കരിച്ചു. തിരുവനന്തപുരത്ത് ഡി.സി.സി യോഗം അവസാന നിമിഷം മാറ്റിവച്ചു. ജില്ലകളില്‍ സമാന്തര യോഗം ചേരാനും നിസ്സഹകരണം തുടരാനുമാണ് എ വിഭാഗത്തിന്റെ തീരുമാനം. മണ്ഡലം പുനഃസംഘടനയോട് നിസ്സഹകരിക്കാനും എ വിഭാഗം ആലോചിക്കുന്നുണ്ട്. 187 കമ്മിറ്റികളില്‍ മാത്രമാണ് കെപിസിസി ഉപസമിതി ധാരണയില്‍ എത്തിയിരുന്നത്. തര്‍ക്കമുള്ളത് കെപിസിസി നേതൃത്വത്തിന് വിട്ടു. ഇവിടെയാണ് അട്ടിമറി നടന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel