
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര സമര യാത്രയില്‍ ലീഗ് നേതാക്കള്‍ക്ക് കടുത്ത അപമാനം. മീനങ്ങാടി, മേപ്പാടി എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ ലീഗ് നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് മാത്രം പ്രസംഗത്തിന് അവസരം നൽകിയാൽ മതിയെന്നായിരുന്നു സതീശന്റെ നിര്‍ദേശം. യുഡിഎഫ് നടത്തുന്ന ജാഥയാണെങ്കിലും ലീഗിലെ പ്രമുഖ നേതാക്കളൊന്നും ജാഥയില്‍ പങ്കെടുക്കുന്നില്ല.
മീനങ്ങാടിയിലെ സ്വീകരണ യോഗത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായിലിനെയായിരുന്നു പ്രസംഗിക്കാന്‍ ലീഗ് നിയോഗിച്ചത്. ഇതുപ്രകാരം പ്രസംഗിക്കാന്‍ ഇസ്മായിലിനെ ക്ഷണിക്കുകയും ചെയ്തു. പ്രസംഗിക്കാനായി അദ്ദേഹം എഴുന്നേറ്റതോടെ ‘ഇദ്ദേഹം ലീഗിന്റെ സംസ്ഥാന ഭാരവാഹിയാണോ’ എന്ന് വേദിയിലുണ്ടായിരുന്ന സതീശന്‍ ചോദിച്ചു. യൂത്ത് ലീഗ് നേതാവാണെന്ന് അറിഞ്ഞതോടെ എന്നാല്‍ പ്രസംഗിക്കേണ്ട എന്നായി. അപമാനിതനായ പി ഇസ്മായില്‍ തിരികെ സീറ്റിലിരിന്നു.
Read Also: എന്‍എം വിജയന്റേത് അസാധാരണമായ സംഘടനാ കൊലപാതകമെന്ന് എം സ്വരാജ്; പ്രതിഷേധത്തീയായി സിപിഐഎം മനുഷ്യച്ചങ്ങല
മേപ്പാടിയില്‍ ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ടി ഹംസയായിരുന്നു അധ്യക്ഷന്‍. പ്രിയങ്കാ ഗാന്ധി എംപി പങ്കെടുത്ത പരിപാടിയായിരുന്നു മേപ്പാടിയില്‍. എന്നാല്‍ ടി ഹംസക്ക് അവസരം നല്‍കിയില്ല. ടി സിദ്ദിഖ് പരിപാടി നിയന്ത്രിച്ചതോടെ ലീഗ് നേതാക്കള്‍ പിന്നിലായി. ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്ക് മൂന്ന് മിനിറ്റ് മാത്രമാണ് പ്രസംഗിക്കാന്‍ അവസരം നല്‍കിയത്. സതീശന്‍ വേദിയില്‍ എത്തിയതൊടെ പ്രസംഗം അവസാനിപ്പിക്കാന്‍ അബ്ദുള്ളയോട് ആവശ്യപ്പെട്ടു. യോഗത്തിന് ശേഷം ലീഗ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ഒരു വിഭാഗം പരസ്യമായി നേതാക്കളോട് തര്‍ക്കിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here