പതിനേഴ് വര്‍ഷത്തിന് ശേഷം റിപ്പര്‍ ജയാനന്ദ് ജയിലിന് പുറത്തേക്ക്

പതിനേഴ് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ആദ്യമായി പുറം ലോകത്തേക്കിറങ്ങി റിപ്പര്‍ ജയാനന്ദന്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിച്ചതോടെയാണ് ജയാനന്ദന്‍ ജയിലിന് വെളിയിലിറങ്ങിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെ ഒമ്പത് മണിക്കാണ് ജയാനന്ദന് പരോള്‍ ലഭിച്ചത്.

ഹൈക്കോടതി അഭിഭാഷക കൂടിയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജയാനന്ദന് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജയാനന്ദന്റെ ഭാര്യ കോടതിയില്‍ നല്‍കിയ ഹര്‍ജി വാദിച്ചത് മകള്‍ തന്നെയായിരുന്നു. വടക്കും നാഥ ക്ഷേത്രത്തില്‍ വെച്ച് നാളെയാണ് മകളുടെ വിവാഹം.

പൊലീസ് കാവലിലാണ് ജയാനന്ദന്‍ വിവാഹത്തില്‍ പങ്കെടുക്കുന്നത്. വിവാഹത്തലേന്നും, വിവാഹ ദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചു വരെയും ചടങ്ങില്‍ പങ്കെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഒപ്പമുള്ള പോലീസുകാര്‍ യൂണിഫോമിലായിരിക്കരുതെന്നും സിവില്‍ വസ്ത്രം ധരിച്ചു വേണം ചടങ്ങില്‍ പങ്കെടുക്കാനെന്നും കോടതി നിഷ്‌കര്‍ഷിച്ചു. അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ ജയാനന്ദനെ ജയിലില്‍ തിരിച്ചെത്തിക്കാമെന്ന് പരാതിക്കാരിയും മകളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel