
അച്ചടക്കലംഘനം നടത്തി വിവാദത്തിലായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. ഡ്രസിങ് റൂമില്‍വെച്ച് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണിത്. ചണ്ഡിഗഢില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്-പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയാണ് സംഭവം.
പരാഗ് ഇ-സിഗരറ്റ് വലിച്ച് പുക ഊതി വിടുന്ന ദൃശ്യങ്ങള്‍ മൈതാനത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ പരാഗിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മത്സരത്തില്‍ 29 റണ്‍സെടുത്ത് പരാഗ് പുറത്തായതിനു പിന്നാലെയാണ് സംഭവം. ഡ്രസിങ് റൂമില്‍ പുകയിലയോ അനുബന്ധ ഉത്പന്നങ്ങളോ ഉപയോഗിക്കുന്നത് ബി.സി.സി.ഐ നിരോധിച്ചിട്ടുണ്ട്. അതിനാല്‍, പരാഗിനെതിരെ ബി.സി.സി.ഐ അച്ചടക്കനടപടി സ്വീകരിച്ചേക്കാന്‍ സാധ്യതയുണ്ട്.
Also Read: റൺമഴയിൽ മുങ്ങി പഞ്ചാബ്… ഐപിഎല്ലിൽ രാജസ്ഥാന് ആറ് വിക്കറ്റ് വിജയം
നായകനെന്ന നിലയില്‍ വെല്ലുവിളി നേരിടുന്ന അതേസമയത്താണ് പരാഗിനെതിരെ ഇ-സിഗരറ്റിന്റെ പേരില്‍ അച്ചടക്കലംഘന വിവാദവും ഉയര്‍ന്നിരിക്കുന്നത്. ഐ.പി.എല്ലിന്റെ 2026 സീസണില്‍ മികച്ച ഫോമിലേക്ക് ഉയരാന്‍ 24കാരനായ ഇതുവരെ സാധിച്ചിട്ടില്ല. ഒമ്പതു മത്സരങ്ങളില്‍നിന്ന് 117 റണ്‍സ് മാത്രമാണ് പരാഗിന്റെ സമ്പാദ്യം.
അടുത്തിടെ മത്സരം നടക്കുന്ന വേളയില്‍ ഡഗൗട്ടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ബിന്ദറിനു ബി.സി.സി.ഐ ഒരുലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റനും വിവാദത്തില്‍പ്പെട്ടത്. മാനേജര്‍ക്ക് പിന്നാലെ രാജസ്ഥാന്റെ ക്യാപ്റ്റനും പിഴ കിട്ടുമോയെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

