ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ളവർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യൻ സംഘടന സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാറിന് മറുപടിയായി ആർച്ച് ബിഷപ് പീറ്റർ മച്ചാഡോയുടെ പുതിയ സത്യവാങ്മൂലം നൽകി. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ളവരാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

ആക്രമിക്കുന്നത് ബജ്‌റംഗദൾ, വി.എച്.പി ഉൾപ്പെടെ സംഘടനയിൽപ്പെട്ട ആർഎസ്എസ് പ്രവർത്തകർ എന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. അക്രമത്തിന് ഇരയാകുന്നവരെ ജയിലിൽ അടക്കുകയാണെന്നും അക്രമികളെ എഫ്ഐആർ പോലും ഇടാതെ സംരക്ഷിക്കുകയാണെന്നും ആർച്ച് ബിഷപ് സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

ഇത്തരം സംഘടനകൾ വിദ്വേഷപ്രചാരണവും അക്രമവും നടത്തുമ്പോൾ അത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ഭരണകൂടം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. 2021 മുതലാണ് വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം വ്യാപകമായത്. യു.പി, മധ്യപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയതിന് പിന്നാലെയാണ് അക്രമങ്ങൾ വർധിച്ചത്. ഇത്തരം അക്രമങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ ആസൂത്രണത്തിന്‍റെ ഭാഗമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക് ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവർ സുപ്രിംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രം സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ആരോപണങ്ങൾ പൂർണമായും തള്ളുകയായിരുന്നു. ഇതിന് മറുപടിയായിട്ടാണ് ആർച് ബിഷപിൻ്റെ സത്യവാങ്മൂലം.

അടിസ്ഥാനരഹിതവും യാതൊരു തെളിവുകളുമില്ലാത്തതുമായ ആരോപണങ്ങളാണ് ഹർജിക്കാർ ഉന്നയിക്കുന്നതെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്. വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ ഹർജിക്കാർ വർഗീയ കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കുകയാണെന്നും സർക്കാർ കുറ്റപ്പെടുത്തിയിരുന്നു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News