ജാതി സെൻസസ് സംബന്ധിച്ച മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ആർ എസ് എസ്

ജാതി സെൻസസ് സംബന്ധിച്ച മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ആർ എസ് എസ്. ജാതി സെൻസസിനെ എതിർക്കുന്നില്ലെന്നും എന്നാല്‍ സമൂഹത്തിന്റെ പുരോഗതിക്കായി സെൻസസ് കണക്കുകൾ ഉപയോഗിക്കണമെന്നും ആർ. എസ്. എസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ജാതി സെൻസസിനെ എതിർത്തുകൊണ്ട് ആർഎസ്എസ് നേതാവ് ശ്രീധർ ഖാഡ്ക്കെ രംഗത്തെത്തിയിരുന്നു.

Also Read: യുവഡോക്ടർ ഷഹനയുടെ ആത്മഹത്യ; റുവൈസിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

ജാതി സെൻസസ് ഒരു പ്രത്യേക ജാതിയുടെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നും അത് സാമൂഹികമായി അഭികാമ്യമല്ലെന്നും രാഷ്ട്രീയമായി ചിലർക്ക് പ്രയോജനപ്പെടുമെന്നും ആർ. എസ്. എസ് നേതാവ് ശ്രീധർ ഖാഡ്ക്കെ പറഞ്ഞിരുന്നു. ഈ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ആർ. എസ്. എസിനുള്ളിൽ നിന്ന് തന്നെ ഉയർന്നു. ജാതി സെന്‍സസിനെ എതിര്‍ക്കുന്നവര്‍ സമ്പത്തിന്റെയും അവസരങ്ങളുടെയും നീതിയുക്തമായ വിതരണത്തെയാണ് എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തിയിരുന്നു. വിഷയം വ്യാപകമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചതോടുകൂടിയാണ് ആർഎസ്എസ് കേന്ദ്രനേതൃത്വം നിലപാട് തിരുത്തിയിരിക്കുന്നത്.

കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ജാതി സെൻസസ് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജാതി സെൻസസ് തിരഞ്ഞെടുപ്പ് വിഷയമായി. കഴിഞ്ഞ മാസം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ബിജെപി ഒരിക്കലും ജാതി സെൻസസിനെ എതിർത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അതേസമയം ബിഹാർ സർക്കാരിന്റെ ജാതി സെൻസസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചിരുന്നു.

Also Read: ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ നീക്കം: പ്രതിഷേധ ജ്വാല തെളിയിച്ച് കേരള യൂത്ത് ഫ്രണ്ട് എം

ജാതി സെൻസസിനെ സംബന്ധിച്ചു തന്നെ ആർഎസ്എസും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ തർക്കം രൂക്ഷമാകും. എന്നാൽ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടാണ് ആർഎസ്എസിന്റെ ഈ മനം മാറ്റം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel