
ക്ഷേത്ര ജീവനക്കാരനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഓമല്ലൂര്‍ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്ര ജീവനക്കാരനെതിരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. കയ്യേറ്റ ശ്രമത്തിനെതിരെ നാദസ്വരം ജീവനക്കാരനായ എം രഞ്ജിത്ത് പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നല്‍കി.
ഐമാലി ചേന്നക്കാട്ട് പ്രശാന്ത്, പള്ളിക്കലേത്ത് രഞ്ചിത്ത്, കല്ലുംപുറത്ത് വിഷ്ണു എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ മൈക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അനുമതിയില്ലാതെ ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനം.
അതേസമയം പാലക്കാട് നാട്ടുകാരേയും പൊലീസിനേയും കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ. പാലക്കാട് പറളിയിലായിരുന്നു സംഭവം. അഴുക്കുചാൽ നിർമ്മാണത്തിനായി നീക്കിയ മണ്ണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തട്ടുന്നതുമായി ബന്ധപെട്ടായിരുന്നു പ്രശ്നം.
തേനൂർ കല്ലേമൂച്ചിക്കൽ സ്‌കൂളിന് സമീപത്ത് പുതിയതായി നിർമ്മിക്കുന്ന അഴുക് ചാലിലെ മണ്ണ് ബിജെപി പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിയിരുന്നു. അനധികൃതമായി ഇത്തരത്തിൽ മണ്ണ് മാറ്റിയത് നാട്ടുകാർ ചോദ്യം ചെയ്തു. തുടർന്ന് പറളി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സന്തോഷ് കുമാർ, രണ്ടാം വാർഡ് മെമ്പർ നാരായണൻ കുട്ടി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി മർദ്ദിക്കുകയായിരുന്നു.
ബിജെപി പ്രവർത്തകർ മദ്യലഹരിയിലാണ് മർദ്ദിച്ചതെന്ന് നാട്ടുകാർ പൊലീസിന് പരാതി നൽകി. നാട്ടുകാരുടെ പരാതിയിൽ അന്വേഷണത്തിന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. വാർഡ് മെമ്പർമാർ ഉൾപ്പെടെ ഒമ്പത് ബിജെപി പ്രവർത്തകർക്കെതിരെ മങ്കര പൊലീസ് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

