അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കൽ ചട്ടങ്ങള്‍ നിലവിൽ വന്നു: മന്ത്രി എം ബി രാജേഷ്

അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാനുള്ള കേരളാ മുൻസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കൽ ചട്ടങ്ങള്‍ 2023, കേരളാ പഞ്ചായത്ത് അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കൽ ചട്ടങ്ങള്‍ 2023 എന്നിവ നിലവിൽവന്നതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബര്‍ 7നോ മുൻപോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയില്‍ 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേഗദതി ചെയ്താണ് ചട്ടം നിലവിൽ വന്നത്. വിവിധ തരം ചട്ടലംഘനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ ഒടുക്കേണ്ടതായിട്ടുണ്ട്. പല കാരണങ്ങളാല്‍ ചട്ടലംഘനം ഉണ്ടായിട്ടുള്ള നിരവധിയായ കെട്ടിടങ്ങള്‍ ക്രമവത്കരിക്കാൻ സാധിക്കാതെയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. കെട്ടിട ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും നടപടി സഹായിക്കും.

ALSO READ: കേരള പ്രവാസി സംഘത്തിന് 20 വയസ് തികയുന്നു എന്നുള്ളത് അഭിമാനർഹമായ കാര്യമാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

പ്രത്യേകതകള്‍

വിജ്ഞാപനം ചെയ്ത റോഡുകളിൽ നിന്ന് മൂന്ന് മീറ്റർ ദുരപരിധി പാലിക്കാത്ത കെട്ടിടങ്ങള്‍ക്കും ക്രമവത്കരണം സാധ്യമാകുന്നുവെന്നതാണ് പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. മുൻവർഷത്തെ അപേക്ഷിച്ച് ക്രമവത്കരണ നടപടികള്‍ വൻതോതിൽ ലഘൂകരിച്ചു. മുൻവർഷങ്ങളിൽ 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയായിരുന്നു ക്രമവത്കരണ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 സ്ക്വയർ മീറ്റർ വരെയാക്കി വർധിപ്പിച്ചു. മുൻസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാ ഫീസ് വ്യത്യസ്തമായിരുന്നത് ഏകീകരിച്ചു. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അപേക്ഷാ ഫീസും വെട്ടിക്കുറച്ചിട്ടുണ്ട്. അംഗീകൃത നഗര വികസന പദ്ധതികള്‍ക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്കാണ് ക്രമവത്കരണം സാധ്യമാകുന്നത്.

ALSO READ: കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ്‌ റിയാസ്

എങ്ങനെ അപേക്ഷിക്കണം

നിശ്ചിത ഫോറത്തിലുള്ള ക്രമവത്കരണ അപേക്ഷകള്‍ കെട്ടിടത്തിന്റെ പ്ലാനും മറ്റ് അനുബന്ധ രേഖകളും സഹിതം തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. നിശ്ചിത നിരക്കിലുള്ള അപേക്ഷാ ഫീസും ഒടുക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ തലത്തിലുള്ള ക്രമവത്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും ജില്ലാ ടൌൺ പ്ലാനർ കൺവീനറും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും എഞ്ചിനീയറും അംഗങ്ങളുമായിട്ടുള്ളതാണ് ജില്ലാ തല ക്രമവത്കരണ കമ്മിറ്റി. ജില്ലാ ക്രമവത്കരണ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സംസ്ഥാനതലത്തിലെ അപ്പീൽ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്. പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൌൺ പ്ലാനർ കൺവീനറുമായിട്ടുള്ള സംസ്ഥാനതല കമ്മിറ്റിയിൽ റൂറൽ/അർബൻ ഡയറക്ടർ, ചീഫ് എഞ്ചിനീയർ എന്നിവർ അംഗങ്ങളാണ്. സംസ്ഥാന തല അപ്പീൽ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് ഗവൺമെന്റ് തലത്തിൽ അപ്പലറ്റ് അതോറിറ്റിയായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News