
റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യു എസ്- റഷ്യ ഉന്നതതല ചര്‍ച്ച വിജയമെന്ന് റഷ്യ. സൗദിയുടെ മധ്യസ്ഥതയില്‍ യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവിന്റെയും നേതൃത്വത്തില്‍ റിയാദിലായിരുന്നു യോഗം. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമായിരുന്നെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമര്‍ പുടിന്റെ വിദേശനയതന്ത്ര ഉപദേശകന്‍ യൂറി ഉഷക്കോവ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാഹചര്യമൊരുക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.
പരസ്പര താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കാനും ഉഭയകക്ഷി ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും ഇരുകൂട്ടരും ധാരണയായി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്ര മാർഗം സ്ഥാപിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ചര്‍ച്ചകള്‍ക്കുമായി ഉന്നതതല സംഘത്തെ ഇരൂകൂട്ടരും നിയമിക്കും.
Read Also: ലാൻഡ് ചെയ്ത ശേഷം തലകീഴായി മറിഞ്ഞു; കാനഡയിൽ വിമാനാപകടത്തിൽ നിരവധി പേർക്ക് പരുക്ക്
യുക്രെയ്നെയും യൂറോപ്യന്‍ യൂണിയനെയും മാറ്റിനിര്‍ത്തിയാണ് ചര്‍ച്ച നടത്തിയത്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലെന്‍സ്‌കി ബുധനാഴ്ച റിയാദിലെത്താന്‍ ഇരിക്കെയായിരുന്നു ട്രംപിന്റെ നടപടി. അതേസമയം, ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച തീരുമാനത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here