
ഒരു രാജ്യത്തിൻറെ ആക്രമണത്തിലും പ്രതിരോധത്തിലും ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിന്റെ വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളുമാണ്. മികച്ച വ്യോമസേനയും കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനവുമുണ്ടെങ്കിൽ അതാവും യുദ്ധ സമയത്ത് ഒരു രാജ്യത്തിന്‍റെ ഭാവി നിർണയിക്കുക. ഇതിനെ പറ്റി കൃത്യമായി അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു 2018 ൽ റഷ്യയുടെ പക്കൽ നിന്നും അത്യാധുനിക എസ് 400 എന്ന വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ കരാർ ഒപ്പുവച്ചത്.
അമേരിക്കയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ എഫ്-22 നെ പോലും ആകാശത്ത് വച്ച് ആക്രമിച്ച് തകർക്കാൻ കഴിവുള്ള എസ് 400 പാശ്ചാത്യരാജ്യങ്ങളുടെ പേടിസ്വപ്നമാണ്. അതിനാലാണ് ഇന്ത്യ റഷ്യയുമായുള്ള കരാർ റദ്ദാക്കാനായി അമേരിക്ക പഠിച്ച പണി പതിനെട്ടും നോക്കിയത്.
തങ്ങൾക്ക് വിശ്വാസമുള്ള ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് റഷ്യയിത് നൽകിയിട്ടുള്ളത്. 2014 ൽ എസ്-400 മിസൈൽ സംവിധാനം ആദ്യമായി വാങ്ങിയ രാജ്യം ചൈനയാണ്. എസ്-400 ന് മൂന്ന് ഘടകങ്ങളാണ് പ്രധാനമായുള്ളത്. മിസൈൽ ലോഞ്ചറിന് പുറമെ, ശക്തമായ ഒരു റഡാർ, ഒരു കമാൻഡ് സെന്റർ എന്നിവയാണവ. യുദ്ധ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, വേഗത്തിൽ നീങ്ങുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പോലും ആക്രമിക്കാൻ ഇതിന് കഴിയും.
ദീർഘദൂര ശേഷിയുള്ളതിനാലാണ് എസ്-400 നെ നാറ്റോ പ്രധാന ഭീഷണിയായി കണക്കാക്കുന്നത്. എസ്-400 ന് മിക്കവാറും എല്ലാത്തരം ആധുനിക യുദ്ധവിമാനങ്ങളെയും നേരിടാൻ കഴിയും. ഇതിന്റെ റഡാറിന് 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും ട്രാക്ക് ചെയ്യാനും സാധിക്കും. ഏത് കാലാവസ്ഥയിലും ഏത് തരം ആകാശഭീഷണികളെയും തകർക്കാൻ കഴിയുന്ന ഈ സംവിധാനം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും പ്രയാസമില്ല.
2018 ഒക്ടോബറിലാണ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചത്. ഈ ആയുധമാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള പാകിസ്ഥാൻ ആക്രമണം ചെറുക്കാൻ ഇന്ത്യയെ സഹായിച്ചത്.
അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, നാൽ, ഫലോഡി, ആദംപൂർ, ഭത്തിണ്ഡ, ചണ്ഡീഗഢ്, ഉത്തരലൈ, ഭൂജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. ആക്രമണശ്രമങ്ങളെല്ലാം എസ് 400 ഉപയോഗിച്ച് നിർവീര്യമാക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here