
രാജ്യത്ത് പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരരുടെ എണ്ണം വർധിക്കുന്നത് ബിജെപി ഭരണകാലത്താണെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന. ഇവരെ തിരിച്ചയക്കാൻ കേന്ദ്രസർക്കാർ പ്രചാരണമാരംഭിച്ചെങ്കിലും വർഷങ്ങളായി ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതൽ പാകിസ്ഥാനികൾ ഉള്ളതെന്നും ശിവസേന ചൂണ്ടിക്കാട്ടി. സുരക്ഷാ സേന അതിർത്തി കാക്കുമ്പോൾ ഇവർ എങ്ങനെയാണ് നുഴഞ്ഞു കയറിയതെന്നാണ് സാമ്‌ന ഉന്നയിക്കുന്ന ചോദ്യം.
രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്വയം ‘ജനങ്ങളുടെ കാവൽക്കാര’നെന്ന് വിളിക്കുമ്പോഴും കലാപകാരികളും ഭീകരവാദികളും അതിർത്തി കടന്ന് ഇന്ത്യയിലെത്തി സുഖമായി വിലസുകയായിരുന്നുവെന്നും സാമ്‌ന വിമർശിച്ചു. പഹൽഗാം പോലുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളും നടത്തി സുരക്ഷാ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്നും മുഖപത്രം ചൂണ്ടിക്കാട്ടി. സർക്കാരും ആഭ്യന്തരവകുപ്പും രഹസ്യാന്വേഷണ ഏജൻസികളും കൃത്യമായി എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും സാമ്‌ന ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണത്തിനു ശേഷമാണ്, മോദി സർക്കാർ പാകിസ്താനികളെ തിരിച്ചയക്കാനുള്ള പ്രചാരണമാരംഭിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് ഇത്തരം നിർദേശങ്ങൾ നൽകിയ ശേഷമാണ് നടപടി ആരംഭിക്കുന്നത്. ഇതിനായി പഹൽഗാം പോലുള്ള ആക്രമണത്തിനായി കാത്തിരിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും സാമ്‌ന ചോദിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here