
ശബരിമല സ്വര്‍ണ്ണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്‌ഐടിയുടെ അപ്പീലിലാണ് നടപടി. തന്ത്രിക്കെതിര തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശങ്ങളും കോടതി സ്റ്റേ ചെയ്തു.
തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, കേസിൽ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശം നീക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. സ്വർണ്ണ മോഷണ ഗൂഢാലോചനയിൽ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും എസ് ഐ ടി സമർപ്പിച്ചിരുന്നു. മുഖ്യ പ്രതി പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളായിരുന്നു സമർപ്പിച്ചത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ, സന്ദേശങ്ങൾ, സാക്ഷിമൊഴികൾ എന്നിവയും ഉൾപ്പെട്ടിരുന്നു. ഈ തെളിവുകൾ പ്രാഥമികമായി പരിശോധിച്ചാണ് തന്ത്രിക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടത്. തന്ത്രിയുടെ മറുപടി പരിശോധിച്ച് തുടർ നടപടികളിലേക്ക് കോടതി കടക്കും.
Also read:ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങലൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥി
തന്ത്രിക്കെതിരെ തെളിവില്ലെന്ന് ജാമ്യം നൽകി കൊണ്ട് കൊല്ലം വിജിലൻസ് കോടതി നടത്തിയ പരാമർശവും ഹൈക്കോടതി സ്‌റ്റേ ചെയ്തു. കീഴ് കോടതിയുടെ നടപടി നിയമപരമല്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. അക്കാര്യം ശരിവക്കുകയാണ് ഹൈക്കോടതി. തന്ത്രിയെ സർക്കാർ കുടുക്കാൻ ശ്രമിക്കുന്നു എന്ന് കീഴ് കോടതി പരാമർശം ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശിച്ചിരുന്നു. ആ പ്രതിപക്ഷ വിമർശനത്തിൻ്റെയും മുന ഒടിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

