
സേക്രട്ട് ഹാർട്ട് വിഷയം ന്യൂനപക്ഷ വിരുദ്ധമായ ഭരണ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ കാണാൻ കഴിയൂ എന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സമിപകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ബോധപൂർവ്വം നിരോധനങ്ങൾ ഏർപ്പെടുത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും എതിരാണ്. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുന്ന വകുപ്പുകളിലെ നഗ്നമായ നിയമ ലംഘനമാണ്. ഇത് ജനങ്ങളുടെ ഐക്യത്തിന് പോറലേൽപ്പിക്കുന്നതാണ്. വർഗീയ സംഘർഷത്തിനും കാരണമാകും. ശക്തമായി മതനിരപേക്ഷ ശക്തികളും ജനാധിപത്യ വിശ്വാസികളും എതിർക്കണം എന്നും എം എ ബേബി പ്രതികരിച്ചു.
Also read: ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം: 8 മരണം
ദില്ലി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് ബിജെപി സര്‍ക്കാര്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് അറിയിച്ചതായി ഇടവക വികാരി പറഞ്ഞു. ഇതോടെ പളളിയങ്കണത്തിനുളളില്‍ മാത്രം പ്രദക്ഷിണം നടത്താന്‍ ദേവാലയം നിര്‍ബന്ധിതമാകുകയായിരുന്നു.
ഓശാന ഞായറാഴ്ചയോടനുബന്ധിച്ചുളള കുരുത്തോല പ്രദക്ഷിണം നടത്താനായിരുന്നു ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് ദേവാലയം തീരുമാനിച്ചത്. ഓള്‍ഡ് ദില്ലിയിലെ സെന്റ് മേരീസ് പളളി മുതല്‍ സേക്രട്ട് ഹാര്‍ട്ട് വരെ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. ഇതിനായി പൊലീസില്‍ അനുമതി തേടിയെങ്കിലും നല്‍കാനാവില്ലെന്ന് ഏറെ വൈകി ദേവാലയത്തിന് മറുപടി ലഭിക്കുകയായിരുന്നു. പിന്നീട് ആര്‍ച്ച് ബിഷപ്പ് കത്തീഡ്രലിന്റെ ഔദ്യോഗിക സോഷ്യല്‍ പേജിലൂടെ വിശ്വാസികളോട് ഇക്കാര്യം അറിയിക്കുകയും പളളിയങ്കണത്തിനുളളില്‍ മാത്രമായി പ്രദക്ഷിണം ചുരുക്കുകയുമായിരുന്നു. വ്യക്തമായ കാരണം പൊലീസ് നല്‍കിയിട്ടില്ലെന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here