
കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 7 പൊതുമേഖലാ സ്ഥാപനങ്ങളിൽ 1000 കോടിയോളം ശമ്പള -പെൻഷൻ കുടിശ്ശികയുണ്ട് എന്ന് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം പാർലമെന്റിൽ വി ശിവദാസന്റെ ചോദ്യത്തിന് മറുപടിനൽകി. നിലവിൽ 16 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് വകുപ്പിന് കീഴിലുള്ളത്. അതിൽ 7 എണ്ണം കോടിക്കണക്കിന് രൂപ ശമ്പള -പെൻഷൻ കുടിശ്ശികയായി തൊഴിലാളികൾക്ക് നൽകാനുള്ളതാണ്.
രാജ്യത്തിന്റെ അഭിമാനസ്തംഭമായ, ഐ എസ് ആർ ഒ പ്രോജെക്ടുകളിൽ സാങ്കേതിക സഹായം നൽകിയിരുന്ന ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡിൽ 423.04 കോടി രൂപയാണ് തൊഴിലാളികൾക്ക് ശമ്പളകുടിശ്ശിക നൽകാനുള്ളത്, 104.93 കോടി രൂപ പെൻഷൻ കുടിശ്ശികയായും ഉണ്ട്. വർഷങ്ങളായി ഈ തുക ലഭിക്കാൻ തൊഴിലാളികൾ സമരത്തിലാണ്. ശമ്പളം ലഭിക്കാതെ ഇഡ്ഡലി വിൽക്കാൻ തുടങ്ങിയ ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷൻ എൻജിനീയറുടെ ദയനീയ അവസ്ഥ മാധ്യമശ്രദ്ധ നേടിയിരുന്നു. പക്ഷേ, എന്നിട്ടും കേന്ദ്രസർക്കാർ അലിവ് കാണിച്ചിട്ടില്ല. ശമ്പളകുടിശ്ശിക തീർക്കാൻ തയ്യാറായിട്ടില്ല.
എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ 10.95 കോടി ശമ്പളകുടിശ്ശികയും 357.68 കോടി പെൻഷൻ കുടിശ്ശികയുമുണ്ട്. ആൻഡ്രൂ യൂൾ & കമ്പനി ലിമിറ്റഡിൽ 53.33 കോടി ശമ്പളകുടിശ്ശികയും 14.58 കോടി രൂപ പെൻഷൻ കുടിശ്ശികയുമുണ്ട്. നെപാ ലിമിറ്റഡിൽ 6.13 കോടി ശമ്പളകുടിശ്ശികയും 0.24 കോടി പെൻഷൻ കുടിശ്ശികയുമുണ്ട്.
എച്ച്എംടി ലിമിറ്റഡിൽ 2.03 കോടിയും എഞ്ചിനീയറിംഗ് പ്രോജക്റ്റ്സ് ഇന്ത്യ ലിമിറ്റഡിൽ 9.52 കോടിയും സിമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 0.59 കോടിയും പെൻഷൻ കുടിശ്ശികയുണ്ട്.
കേരളത്തിൽ വന്നു ആശാ പ്രവർത്തകരുടെ സമരത്തിൽ മുതലക്കണ്ണീരൊഴുക്കുന്ന കേന്ദ്ര മന്ത്രിമാർ, കേന്ദ്രസർക്കാർ പട്ടിണിക്കിടുന്ന ആയിരക്കണക്കിന് കേന്ദ്ര പൊതുമേഖലാ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. വലിയ വായിൽ ധാർമികത പ്രസംഗിക്കുന്ന കുത്തകമാധ്യമങ്ങൾ, ഈ ഹൃദയഭേദകമായ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നുമാണ് വി ശിവദാസൻ എംപി പറഞ്ഞത്.
കോൺഗ്രസ് കൊണ്ട് വരികയും ബിജെപി നടപ്പിലാക്കുകയും ചെയ്യുന്ന ജനവിരുദ്ധ നവലിബറൽ നയങ്ങളുടെ യഥാർത്ഥ മുഖമാണ് ഈ കണക്കുകളിലൂടെ വെളിപ്പെടുന്നത്. തൊഴിലാളികൾക്ക് അർഹമായ ശമ്പളവും പെൻഷനും കാലതാമസം കൂടാതെ നൽകാൻ ബിജെപി സർക്കാർ തയ്യാറാകണമെന്ന് വി ശിവദാസൻ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here