
എം സ്വരാജിനെതിരെ സുന്നികള്‍ വോട്ടു ചെയ്യാന്‍ തീരുമാനം എടുത്തിരിക്കുന്നു എന്ന നിലയിലുള്ള പച്ചനുണ സ്ക്രീൻ ഷോട്ട് ആയി പ്രചരിക്കുന്നുവെന്നും സത്യസന്ധതയുടെ യാതൊരു കണികയുമില്ലാത്തവര്‍ തന്റെ പേരില്‍ വ്യാജമായി സ്‌ക്രീന്‍ ഷോട്ട് ഇറക്കിയതാണെന്നും സമസ്ത എ പി വിഭാഗം നേതാവ് വടശ്ശേരി ഹസൻ മുസ്ല്യാർ അറിയിച്ചു. മലപ്പുറത്തെ പ്രമുഖ സമസ്ത നേതാവാണ് ഇദ്ദേഹം. വോട്ടെടുപ്പിൻ്റെ തലേന്ന് രാത്രി മുതലാണ് ഈ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എവിടെ ഉള്ളവരാണങ്കിലും പീഡിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നയാളാണ് സ്വരാജ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലമ്പൂരിലെ വോട്ടര്‍മാര്‍
ആര്‍ക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് തീരുമാനിച്ച കാര്യമാണ്. അതവരിപ്പോള്‍ ഭംഗിയായി നിര്‍വഹിക്കുകയുമാണ്. സുന്നികള്‍ക്ക് വഖഫ് ബോർഡിലും ഹജ്ജ്കമ്മറ്റിയിലും പ്രാതിനിധ്യം വേണമെന്ന് 1960 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
1981-ല്‍ അധികാരത്തില്‍ വന്ന ഇ കെ നായനാര്‍ സർക്കാരാണ് സമസ്തയുടെ ഈ ആവശ്യം പരിഗണിച്ചത്. അണ്‍എയ്ഡഡ് മേഖലയില്‍ പോലും സ്ഥാപനങ്ങള്‍ അനുവദിക്കാത്ത കാലഘട്ടത്തില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് സുന്നികള്‍ക്ക് സ്ഥാപനങ്ങള്‍ അനുവദിച്ചത്. നിലവിലുള്ള പിണറായി സർക്കാർ ഒരു ഡസനോളം ചുമതലകളിലാണ് സുന്നി വിഭാഗത്തെ പരിഗണിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ മാറിച്ചിന്തിക്കേണ്ട യാതൊരു സാഹചര്യവും സുന്നികള്‍ക്ക് ഇല്ലെന്നും വടശ്ശേരി ഹസൻ മുസ്ല്യാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here