സ്വവർഗവിവാഹം: ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

സ്വവർഗവിവാഹം സംബന്ധിച്ച ഹർജികൾ പരിഗണിക്കാനായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. എപ്രിൽ 18-ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഹർജികൾ പരിഗണിക്കും. 2023 മാർച്ച് 13-നാണ് സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹർജികളിൽ ആവശ്യപ്പെടുന്നത്.

അതേസമയം സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെതിരെ കേന്ദ്ര സർക്കാർ തന്നെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഭരണഘടനാ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്. സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ആവശ്യത്തെ തള്ളി കേന്ദ്രസർക്കാർ സത്യവാങ്മൂലവും നൽകിയിരുന്നു. 2023 മാർച്ചിലായിരുന്നു സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടത്.

പ്രണയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളുമാണെന്നാണ് ഹർജിക്കാർ ഉയർത്തുന്ന പ്രധാന വാദം. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം രണ്ട് വ്യക്തികൾ എന്നെ നിയമത്തിൽ വ്യവസ്ഥയുള്ളൂ എന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കേന്ദ്ര സർക്കാരിന്റെ നിലപാട് ആവർത്തിക്കുകയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചെയ്തത്. പ്രണയത്തിനും പ്രണയം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും സ്വവർഗ്ഗ വിവാഹം നിയമപരമാക്കുന്നത് വലിയൊരു വിഭാഗം സമൂഹത്തിന്റെ പൊതു ചിന്തയ്ക്ക് എതിരാണെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ വാദം.

നിലവിലുള്ള നിയമങ്ങളും വ്യക്തികളുടെ അവകാശങ്ങളും തമ്മിൽ ബന്ധപ്പെട്ട വിഷയമായതിനാൽ ഹര്‍ജികളിൽ കോടതി ഇടപെടരുത് എന്നും പാർലമെന്റിൽ വിഷയം ചർച്ച ചെയ്ത് നിയമ നിർമാണം നടത്തണമെന്നും സോളിസിറ്റർ ജനറൽ നിലപാട് സ്വീകരിച്ചു. എന്നാൽ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സ്വവർഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹര്‍ജികൾ പ്രാധാന്യമുള്ളതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നേരത്തേ നിരീക്ഷിരുന്നു.

സ്വവർഗ വിവാഹം രാജ്യത്തെ കുടുംബ സങ്കൽപത്തിന് എതിരാണ് എന്നാണ് കേന്ദ്രത്തിൻ്റെ മറ്റൊരു വാദം. മത, സാമൂഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുർബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികൾ പോകരുത്. സ്വവർഗ ലൈംഗിത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവർഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നും കേന്ദ്രം നേരത്തെ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News