മുംബൈയില്‍ നാല് ഫ്‌ളാറ്റുകള്‍, ഏക്കര്‍ കണക്കിന് ഭൂമി, റോളക്‌സ് വാച്ച്; സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കവിഞ്ഞ സ്വത്തെന്ന് കണ്ടെത്തല്‍

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കൂടുതല്‍ സ്വത്തെന്ന് കണ്ടെത്തല്‍. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സമീര്‍ വാങ്കഡെയ്ക്ക് മുംബൈയില്‍ നാല് ഫ്‌ളാറ്റുകളുണ്ടെന്നും ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

Also Read- ’30 ലക്ഷം വിലവരുന്ന റോളക്‌സ് ഡേറ്റോണ വാച്ച് മോഷ്ടിച്ചു’; സമീര്‍ വാങ്കഡെയെ പ്രതിരോധത്തിലാക്കി വെളിപ്പെടുത്തല്‍

കുടുംബത്തോടൊപ്പം സമീര്‍ വാങ്കഡെ നിരവധി തവണ വിദേശയാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 മുതല്‍ 2021 വരെ കുടുംബത്തോടൊപ്പം വാങ്കഡെ നടത്തിയത് ആറ് വിദേശയാത്രകളാണ്. ലണ്ടന്‍, അയര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, മാലിദ്വീപ് എന്നിവിടങ്ങളിലാണ് യാത്ര നടത്തിയത്. ഇത് കൂടാതെ വരുമാന സ്രോതസിനേക്കാള്‍ കൂടുതല്‍ ചെലവ് വരുന്ന വിലകൂടിയ വാച്ചുകളുടെ ശേഖരം വാങ്കഡെയ്ക്കുണ്ടെന്നും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പതിനേഴ് ലക്ഷത്തിനും 22 ലക്ഷത്തിനും ഇടയില്‍ വിലവരുന്ന റോളക്‌സ് വാച്ചുകള്‍ അടക്കമുണ്ട്. മുംബൈയില്‍ നാല് ഫ്‌ളാറ്റുകള്‍ക്ക് പുറമേ 41,688 ഏക്കര്‍ ഭൂമിയുമുണ്ട്. 2.45കോടി വിലവരുന്ന അഞ്ചാമത്തെ ഫ്‌ളാറ്റ് ജോര്‍ജിയയില്‍ വാങ്ങാനുള്ള പ്ലാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ലഹരി മരുന്ന് കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സമീര്‍ വാങ്കഡെയ്ക്ക് സിബിഐ സമന്‍സ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. കേസിലെ സാക്ഷിയായിരുന്ന കെ.പി ഗോസാവി തങ്ങളുടെ ഉദ്യോഗസ്ഥനാണെന്ന പ്രതീതി എന്‍സിബി ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ചുവെന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗോസാവി വഴി പണം ആവശ്യപ്പെട്ടതായും എഫ്ഐആറില്‍ പറയുന്നു. ഗോസാവിയെയും സഹായി സാന്‍വില്‍ ഡിസൂസയെയും ഉപയോഗിച്ച് ആര്യന്‍ ഖാന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി 25 കോടി രൂപ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ സമീര്‍ വാങ്കഡെ ആയിരുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

2021 ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലില്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഓഫീസര്‍മാരുടെ സംഘം റെയ്ഡ് നടത്തിയത്. കപ്പലില്‍ നിന്ന് ലഹരി മരുന്നു പണവും പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത 17 പേരില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാനും ഉണ്ടായിരുന്നു. 2021 നവംബറില്‍, ആര്യന്‍ ഖാന്‍ കേസ് ഉള്‍പ്പെടെ ആറ് കേസുകള്‍ വാങ്കഡെയില്‍ നിന്ന് എന്‍സിബി ഉന്നത ഉദ്യോഗസ്ഥര്‍ മാറ്റി. ഈ കേസുകള്‍ അന്വേഷിക്കാന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിന് ശേഷം, വാങ്കഡെയെ എന്‍സിബിയില്‍ നിന്ന് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News