സനാതന ധര്‍മ്മ വിവാദം; കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത

സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിലും കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ഉദയനിധിയുടെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന നേതാക്കളായ ഡോ. കരണ്‍ സിങും കമല്‍നാഥും രംഗത്തെത്തി. ഉദയനിധിയുടെ പ്രസ്താവനയെ ആരും പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഭാഗമായ ശിവസേനയും പ്രതികരിച്ചു.

സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിഷയം സുവര്‍ണ്ണാവസരമാക്കി ബിജെപി നീങ്ങുമ്പോള്‍, പതിവ് പോലെ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണ് കോണ്‍ഗ്രസ്. പ്രാദേശിക സാഹചര്യത്തെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ ഇക്കാര്യത്തിലും കോണ്‍ഗ്രസിനാകുന്നില്ല. ഉദയനിധിയുടെ പ്രസ്താവനയെ പൂര്‍ണമായും തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡോ. കരണ്‍ സിങും കമല്‍നാഥും രംഗത്തെത്തി.

Also Read: ജി20 ഉച്ചകോടി; മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് ദില്ലിയിലെത്തി

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ഹൈക്കമാന്‍ഡ് നിലപാട് അറിയിക്കണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. 82 ശതമാനവും ഹിന്ദുവിശ്വാസികള്‍ ഉളള മധ്യപ്രദേശില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ കമല്‍നാഥിന്റെ നീക്കം. ലോകത്തെ ഏറ്റവും മഹത്തായ സനാതന ധര്‍മ്മ ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലാണുള്ളതെന്നും ഉത്തരവാദിത്വപ്പെട്ട നേതാവ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് ഞെട്ടലുണ്ടാക്കിയെന്നും കരണ്‍ സിങ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ ആരും പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ശിവസേനയും പ്രതികരിച്ചു. ബിജെപിക്ക് ആയുധമാക്കാനുളള വെടിമരുന്ന് ഇട്ട് നല്‍കരുതെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

Also Read: ആലുവയിലെ പീഡനം; മുഖ്യമന്ത്രിയെ കണ്ട് ഡിഐജിയും എസ്പിയും; അന്വേഷണ പുരോഗതി അറിയിച്ചു

അതിനിടെ വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. വിഷയത്തില്‍ ശക്തമായ മറുപടി നല്‍കണമെന്നാണ് നരേന്ദ്രമോദിയുടെ ആഹ്വാനം. തമിഴ്നാട്ടില്‍ ഹിന്ദു മക്കള്‍ കക്ഷികള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. എന്നാല്‍ തനിക്കെതിരായ പരാതികളും കേസുകളും നിയമപരമായി നേരിടുമെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഉദയനിധി സ്റ്റാലിന്‍ ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here