‘മമ്മൂട്ടി തഴയപ്പെടുന്നു തമ്പുരാട്ടി ആദരിക്കപ്പെടുന്നു’, കാവിയണിഞ്ഞ ഫാസിസ്റ്റുകൾ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു

മമ്മൂട്ടിയെ മാറ്റി നിർത്തി ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്കാരം നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. സോഷ്യൽ മീഡിയയിലാണ് കേന്ദ്രസർക്കാരിന്റെ പുരസ്കാരത്തിനെതിരെ പലരും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് ദാസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ ട്രെൻഡിങ് ആവുകയാണ്.

സന്ദീപ് ദാസിൻ്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജെഡിയു

ഈ വർഷത്തിലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അശാസ്ത്രീയതയും ജനാധിപത്യവിരുദ്ധതയും മാത്രം പ്രസംഗിക്കുന്ന ഗൗരി ലക്ഷ്മി എന്ന ‘രാജകുടുംബാംഗത്തിന് ‘ അവാർഡ് ലഭിച്ചിട്ടുമുണ്ട്!

ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നു. കാവിയണിഞ്ഞ ഫാസിസ്റ്റുകൾ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു. രാജഭരണവും ചാതുർവർണ്യവും തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. മമ്മൂട്ടി തഴയപ്പെടുന്നതും ‘തമ്പുരാട്ടി’ ആയ ഗൗരിലക്ഷ്മി ആദരിക്കപ്പെടുന്നതും അതുകൊണ്ടാണ്. മമ്മൂട്ടിയെ അഭിനേതാവ് എന്ന മേൽവിലാസത്തിൽ ഒതുക്കിനിർത്താനാവില്ല. അദ്ദേഹം കടുത്ത ജനാധിപത്യവാദി കൂടിയാണ്.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് നടന്ന ഒരു സംഭവം ഓർമ്മവരികയാണ്. മമ്മൂട്ടി വോട്ട് ചെയ്യാൻ വേണ്ടി ക്യൂവിൽ നിൽക്കുമ്പോൾ ഒരു മാധ്യമ പ്രവർത്തക ചോദിച്ചു-
”ഒരു സൂപ്പർസ്റ്റാറായ നിങ്ങൾ ക്യൂ പാലിക്കുകയാണോ…!?” മമ്മൂട്ടിയുടെ മറുപടി ഇപ്രകാരമായിരുന്നു- ”ക്യൂ പാലിക്കണം. ഇവിടെ ഞാൻ ഒരു വോട്ടർ മാത്രമാണ്. ഇന്ത്യയിലെ ഓരോ പൗരനും വോട്ടവകാശം വിനിയോഗിക്കണം. ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ആഘോഷമാണ് തിരഞ്ഞെടുപ്പുകൾ…” ഇതാണ് മമ്മൂട്ടിയുടെ പൗരബോധം. എന്നാൽ ഗൗരിലക്ഷ്മിയുടെ അവസ്ഥ എന്താണ്?

ഇന്ത്യയിൽ ജനാധിപത്യം വന്നു എന്ന വസ്തുത ഗൗരിലക്ഷ്മി ഇതുവരെ അംഗീകരിച്ചിട്ടില്ല. തമ്പുരാട്ടി എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. ഗൗരിലക്ഷ്മിയ്ക്ക് നിയമസഭയോടും സർക്കാർ സംവിധാനങ്ങളോടും പുച്ഛമാണ്. വോട്ട് എന്ന അവകാശത്തിൽ അവർ വിശ്വസിക്കുന്നില്ല.
ഒരു പുരോഗമന സമൂഹത്തിൽ വിലക്കപ്പെടേണ്ട തരത്തിലുള്ള പ്രസ്താവനകളാണ് ഗൗരിലക്ഷ്മിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാറുള്ളത്. ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടി കരിഞ്ഞുപോകും എന്ന മണ്ടൻ സ്റ്റേറ്റ്മെൻ്റ് ആർക്കെങ്കിലും മറക്കാനാവുമോ? അത് പറഞ്ഞ ആളിനെയാണ് രാജ്യം ഇപ്പോൾ ആദരിച്ചിട്ടുള്ളത്‌!

ALSO READ: വെജിറ്റേറിയനോ നോൺ-വെജിറ്റേറിയനോ? വിദ്യാർത്ഥികളെ ഭക്ഷണത്തിന്റെ പേരിൽ തരം തിരിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

മമ്മൂട്ടി അശാസ്ത്രീയത പറയാറില്ല. ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കാറില്ല. വർത്തമാനകാല ഇന്ത്യയിൽ അതൊരു വലിയ അയോഗ്യതയാണ്!
നൻപകൽ നേരത്ത് മയക്കം എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു- ”മതപരവും ഭാഷാപരവും ആയ വ്യത്യാസങ്ങളേക്കാൾ പ്രധാനമാണ് മാനുഷിക മൂല്യങ്ങൾ. അതാണ് ഈ ചലച്ചിത്രം പറയുന്ന രാഷ്ട്രീയം…!”

ഇന്ത്യയ്ക്ക് സമഗ്രമായ സംഭാവനകൾ നൽകിയ മമ്മൂട്ടിയും ഗൗരിലക്ഷ്മിയും തമ്മിൽ ഒരു താരതമ്യത്തിന് പോലും വകുപ്പില്ല. പക്ഷേ ഇന്നത്തെ ഇന്ത്യയ്ക്ക് മമ്മൂട്ടിമാരെ ആവശ്യമില്ല. ഇത് തമ്പുരാട്ടിമാരുടെ യുഗമാണ്! മമ്മൂട്ടിയ്ക്ക് പത്മ പുരസ്കാരം ലഭിച്ചില്ല എന്നല്ല പറയേണ്ടത്. പത്മ അവാർഡിന് മമ്മൂട്ടിയെ കിട്ടിയില്ല എന്നാണ് വിലയിരുത്തേണ്ടത്. മമ്മൂട്ടിയ്ക്ക് ഇനിയെന്താണ് തെളിയിക്കാനുള്ളത്!? വർഗീയവാദികളുടെ നടുവിൽ മമ്മൂട്ടി മനുഷ്യത്വം പറഞ്ഞ് ജീവിക്കുകയാണ്. ഈ അവാർഡില്ലായ്മയാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അവാർഡ്!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here