“നമ്മുടെ സൈനികരുടെ മൃതശരീരങ്ങൾക്ക് മുകളിലായിരുന്നു 2019 ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്”: മോദിക്കെതിരെ വീണ്ടും സത്യപാൽ മാലിക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത് ഇന്ത്യൻ സൈനികരുടെ മൃതശരീരങ്ങൾക്ക് മുകളിലായിരുന്നു എന്ന് മാലിക് കുറ്റപ്പെടുത്തി. പുൽവാമ ആക്രമണത്തിൽ സർക്കാരിന് വലിയ വീഴ്‌ച സംഭവിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ താൻ ഈ വിവരം പ്രധാനമന്ത്രിയെ അറിയിച്ചു. 2019 ഫെബ്രുവരി 14 ന് പുൽവാമ ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഡോക്യുമെൻ്ററി ചിത്രീകരണത്തിലായിരുന്നു. എന്നാൽ മോദി തന്നോട് നിശബ്ദനാവാൻ ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബൻസൂരിൽ നടന്ന പൊതു ചടങ്ങിലാണ് മാലിക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പുൽവാമ ആക്രമണത്തിൽ സർക്കാരിന് വലിയ വീഴ്‌ച സംഭവിച്ചത്. ഒരു അന്വേഷണവും നടന്നില്ല, കാരണം അന്വേഷണം നടന്നാൽ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രാജിവെക്കേണ്ടി വരും. പല ഉദ്യോഗസ്ഥരും ജയിലിലാകുകയും വലിയ വിവാദം ഉണ്ടാകുകയും ചെയ്യുമായിരുന്നു എന്നും മാലിക് പറഞ്ഞു.

അദാനിക്ക് 20,000 കോടി സമ്പാദ്യം ലഭിച്ചതിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ചോദ്യമുന്നയിച്ചു. പ്രധാനമന്ത്രി പാർലമെന്റിൽ രണ്ടുദിവസം സംസാരിച്ചു. രാഹുലിന്റെ ചോദ്യത്തിന് മറുപടി നൽകിയില്ല. വീണ്ടും സർക്കാരിനോട് ഇതേ ചോദ്യം ആവർത്തിച്ചു. ഒരു കാര്യത്തിനും ഉത്തരം നൽകാൻ കഴിഞ്ഞില്ല, കാരണം പ്രധാനമന്ത്രിക്ക് ഉത്തരമില്ല. അവർ അവരുടെ മുഖ്യമന്ത്രിമാരിൽ നിന്ന് കൊള്ളയടിച്ച് അദാനിക്ക് നൽകുന്നു, അദാനി അതുപയോഗിച്ച് ബിസിനസ്സ് ചെയ്യുന്നുവെന്നും മാലിക് പറഞ്ഞു.

ഇത് ജനങ്ങളുടെ നികുതിപ്പണമാണ്. ഗോവയിലായിലെ മുഖ്യമന്ത്രിയുടെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിയോട് പരാതിപ്പെട്ടു. അതിന്‍റെ ഫലമായി തന്നെ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കി. തൻ്റെ മൂക്കിന് താഴെ അഴിമതി നടത്തുന്നതെന്നും അതിൽ അദാനിക്ക് പങ്കാളിത്തമുണ്ടെന്നും മുഴുവൻ വിഹിതവും അദാനിക്കാണെന്നും മാലിക് വ്യക്തമാക്കി.

മുമ്പും പുല്‍വാമ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ സത്യപാല്‍ മാലിക്ക് ചൂണ്ടിക്കാട്ടിയിരുന്നു . വിഷയത്തില്‍ വലിയ വിവാദമുണ്ടയതിന് പിന്നാലെ റിലയന്‍സ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് രാം മാധവ് 300 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൻ്റെ പേരിൽ സത്യപാല്‍ മാലികിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.റിലയൻസ് ജനറൽ ഇൻഷുറൻസ്, ട്രിനിറ്റി റീഇൻഷുറൻസ് ബ്രോക്കേഴ്‌സുമായി ചേർന്ന് അഴിമതി നടത്തിയെന്നാണ് കേസ്. സിബിഐ നടപടിക്ക് ശേഷം ഇൻഷുറൻസ് പദ്ധതിയിൽ അഴിമതിയുണ്ടെന്ന് സത്യപാൽ മാലിക് ആരോപിച്ചിരുന്നു. കേസിലെ സാക്ഷിയെന്ന നിലക്കാണ് സിബിഐ മാലികിനെ ചോദ്യം ചെയ്തത്.

ജമ്മു കശ്മീരിൽ മൂന്നരലക്ഷം ജീവനക്കാർക്ക് ആരോഗ്യ സുരക്ഷ ഒരുക്കുന്ന ഇൻഷുറൻസ് പദ്ധതി 2018 സെപ്റ്റംബറിലാണ് ആരംഭിച്ചത്. എന്നാൽ ഒരുമാസത്തിനകം ഈ പദ്ധതി ഗവർണറായിരുന്ന സത്യപാൽ മാലിക് റദ്ദാക്കി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ നേരിട്ട് പരിശോധിച്ചുവെന്നും കരാർ തെറ്റാണെന്ന് മനസിലായതോടെ റദ്ദാക്കുകയായിരുന്നുവെന്നും മാലിക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel